ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം .

ഏപ്രിൽ 24 നാണ് യു എ ഇ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകൾ കുറയുന്ന മുറയ്ക്ക് മാത്രമേ പ്രവേശന വിലക്ക് പിൻവലിക്കൂ എന്ന് ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിക്കുകയും ചെയ്തു. ജൂൺ 30ന് വിലക്ക് മാറും എന്നും ജൂലായ് ആദ്യ വാരം മുതൽ പ്രവേശനം സാധ്യമാകും എന്നും സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ജൂലായ് ആറു വരെ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന് യുഎഇ ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിക്കുകയായിരുന്നു.

പതിനായിരക്കണക്കിനു മലയാളികൾ യുഎഇയിലേക്ക് മടങ്ങാൻ കഴിയാതെ കേരളത്തിൽ കഴിയുകയാണ്. ഇവരുടെ മടക്കം ഇനിയും നീളും. ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യു എഇക്ക് പുറമേ ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. താമസ വിസക്കാർക്ക് ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ പ്രവേശനം അനുവദിക്കുന്നുണ്ട്.