തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈടയെന്ന് പി.സി വിഷ്ണുനാഥ്. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നതെന്ന് ചിത്രത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ വിഷ്ണുനാഥ് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചങ്കിൽ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയിൽ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനൽപ്പാടുകളും. ഈട എന്ന ബി അജിത്കുമാർ ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി പി എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയിൽ, മേൽ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്പനിക സങ്കല്പങ്ങൾക്കു മേൽ എപ്രകാരം കരിമേഘമായ് പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തിൽ രാഷ്ട്രീയ തെയ്യങ്ങൾ ആടിത്തി്മർക്കുന്നതും ആർത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോൾ സംഘ്പരിവാറും സി പി എമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതിൽ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്ത് കിടക്കുന്ന ഒരു ഭൂമികയിൽ അവർ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങൾക്ക് മൂല കാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെ്ഞ്ചിലും മുഴങ്ങുന്നത്.

കൂത്തുപറമ്പിൽ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതൽ പാർട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയിൽ കാണാം. 'ഇലക്ഷൻ കാലത്ത് മാത്രം ചില നേതാക്കൾ വന്നുപോകാറുണ്ട്'' എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീൽചെറയിൽ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സി പി എമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷൻ കൊടുക്കുമ്പോഴും മാത്രം ഓർക്കുകയും അധികാരത്തിന്റെ ശീതളച്ഛായയിൽ സ്വാശ്രയ കച്ചവടക്കാർക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.

ജയകൃഷ്ണൻ മാസ്റ്റർ സ്‌കൂളിൽ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂൾ കുട്ടിയായ തന്റെ മുമ്പിൽ അദ്ധ്യാപകൻ വെട്ടേറ്റുവീണ ഓർമ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂർ എന്നാൽ ജീവിക്കാൻ പറ്റാത്ത ഊരാണ്! അവളുടെ അച്ഛൻ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീർക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകൾ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോൾ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേൽ എഴുതിയ 'പ്രണയവും മൂലധനവും' എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസൽ വധത്തിനെ അന്ുസ്മരിപ്പിക്കും വിധത്തിൽ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെൽഫി എടുത്ത ശേഷം, നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികൾ ആനന്ദിനെ കൊല്ലാൻ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘ്പരിവാറുകാർ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സി പി എമ്മിനുമാത്രമല്ല ആർ എസ് എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കൾ, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയിൽ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാർട്ടി യോഗങ്ങൾ, വിവാഹം പോലുംപാർട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാർട്ടി കുടുംബങ്ങൾ, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘ്പരിവാർ ചിഹ്നങ്ങളും, പാർട്ടിക്കുവേണ്ടി ജയിലിൽ പോകാനുള്ള സംഘ്പരിവാർ കാര്യദർശിയുടെ നിർദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവർത്തകൻ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങൾ ചിത്രത്തിൽ നിന്ന് കണ്ടെടുക്കാം. കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയ്യതി കുറിക്കാൻ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാൻ പോകുന്ന ടീച്ചർ, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വർത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകം കൈയിൽവച്ചാണ് സംഘ്പരിവാർ അക്രമകാരികൾ ഒളിസങ്കേതത്തിൽ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളർച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോൾ ചുമരിൽ മോദിയുടെ പടം വെക്കാൻ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പർ താരങ്ങളുടെയടക്കം ഫാൻസ് അസോസിയേഷനുകൾ കൂറ്റൻ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമർശിക്കുന്ന യുവജന സംഘടനകളും പാർട്ടികളും, നേതാക്കൾ വെട്ടാനും കൊല്ലാനും പറയുമ്പോൾ ഫാൻസ് അസോസിയേഷനെ വെല്ലുന്ന വിധത്തിൽ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളിൽ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിന് പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യയാണ് സംവിധായകൻ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘ്പരിവാറും സി പി എമ്മുമാണ്.
റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യവിദ്യാർത്ഥിയാണ് ഈടയുടെ സംവിധായകൻ. കാല്പനികതയുടെ നിലാവൊളി ചിത്രത്തിൽ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിൻ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തിൽ കവി അൻവർ അലിയുടെ വരികളും ഹൃദയസ്പർശിയാണ്. തീർച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട.

-പി സി വിഷ്ണുനാഥ്