ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദൈവത്തിൽ നിന്നുള്ള ചില പ്രവൃത്തികളാണെന്ന ധനമന്ത്രി നിർമ്മല സീതാരാമകന്റെ വാദത്തിനെതിരെ കോൺഗ്രസ് നേതാവ് പി ചിദംബരം. മഹാമാരി ദൈവത്തിന്റെ ചെയ്തിയാണെങ്കിൽ കോവിഡിന് മുമ്പ് എന്തുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കൊവിഡിന് മുൻപ് 2017-2018, 2018-2019,2019-2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയെ സ്തംഭിപ്പിച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്താണെന്നാണ് ചിദംബരം ഉന്നയിക്കുന്നത്. ദേവദൂതയെന്ന നിലയിൽ നിർമ്മല സീതാരാം ഇതിന് ഉത്തരം നൽകാമോ എന്നാണ് അദ്ദേഹം ട്വിറ്ററിൽക്കുറിച്ചത്.

സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളോട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കൂടുതൽ വായ്പയെടുക്കാനുള്ള ധനമന്ത്രിയുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സാമ്പത്തിക പ്രതിസന്ധിക്കും മറുപടി പറയാതെ ഒഴിഞ്ഞു നിൽക്കുന്ന കേന്ദ്ര നയം തികഞ്ഞ വഞ്ചനും നിയമലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോവിഡ് മൂലമുണ്ടായ ലോക്ഡൗണാണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിരുന്നു. ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ലോക്ഡൗണാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പരോക്ഷമായി സൂചിപ്പിച്ചിരുന്നു. മൂന്ന് വർഷമായി രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം കഴിഞ്ഞ വർഷം മുതൽ ജി.എസ്.ടി വരുമാനത്തിലും പ്രതികൂലമായി ബാധിച്ചിരുന്നു.

ജിഡിപി വളർച്ചാ നിരക്ക് 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5.2 ശതമാനത്തിൽ നിന്ന് ജൂലൈ-സെപ്റ്റംബറിൽ 4.4 ശതമാനമായും ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 4.1 ശതമാനമായും ജനുവരി-മാർച്ച് മാസങ്ങളിൽ 3.1 ശതമാനമായും കുറഞ്ഞു. ഇത് ജി.എസ്.ടിയിലും നേരത്തെതന്നെ പ്രതിഫലിച്ചിരുന്നു. മൊത്തം ജിഎസ്ടി വരുമാനം ഓഗസ്റ്റിൽ 98,203 കോടിയായി കുറഞ്ഞു.