തിരുവനന്തപുരം: ഇടത് ചിന്തകൻ പി. ഗോവിന്ദപിള്ളയുടെ ഭാര്യ പ്രഫ. എം.ജെ രാജമ്മ അദ്ധ്യാപികയെന്ന നിലയിൽ നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. ഒരുകാലത്ത് ഇടതുപക്ഷ ബുദ്ധീജീവികളുടെ ചർച്ചാ ഇടമായിരുന്നു ഗോവിന്ദപിള്ളയുടെ വീട്. തിരുവനന്തപുരത്ത് സുഭാഷ് നഗറിൽ വീട്ടിൽ ആശയ സംവാദത്തിനായി എത്താത്ത നേതാക്കളില്ല. രാഷ്ട്രീയ പ്രമുഖർ മുതൽ സാധാരണ അണികൾ വരെ അവിടെ എത്തി. അവർക്കെല്ലാം അമ്മയുടെ സ്‌നേഹത്തോടെ അതിഥേയയായി രാജമ്മ മാറി. തന്റെ ജോലിയോ കുടുംബ മഹിമയോ ബന്ധുബലമോ ഒന്നും പ്രകടിപ്പിക്കാതെ ആ വീട്ടിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാജമ്മ. കമ്യൂണിസ്റ്റ് നേതാവ് എം.എൻ ഗോവിന്ദൻ നായരുടെ അനന്തരവളാണ് എം.ജെ രാജമ്മ.

പി ഗോവിന്ദൻ പിള്ളയ്ക്ക് വിപുലമായ ലൈബ്രറി ഉണ്ടായിരുന്നു. ഇവിടെ വായനയ്ക്കും മറ്റും പലരുമെത്തി. രാഷ്ട്രീയത്തിന് അപ്പുറമുള്ള വ്യക്തി ബന്ധങ്ങൾ ഗോവിന്ദപിള്ളയ്ക്കുണ്ടായി. ആശയങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടിക്കുള്ളിൽ തന്നെ വിവാദങ്ങളും ഉണ്ടായി. അപ്പോഴും രാജമ്മ ഉറച്ചു നിന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന പികെ വാസുദേവൻ നായരുടെ ഭാര്യ പിജിയുടെ സഹോദരിയായിരുന്നു. ഈ വഴിക്കും രാഷ്ട്രീയമായ ബന്ധുത്വം രാജമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും വ്യക്തിജീവിതത്തിൽ നേട്ടങ്ങളുടെ പട്ടികയിലേക്ക് എത്തരുതെന്ന നിലപാട് രാജമ്മയ്ക്കുണ്ടായിരുന്നു. നല്ലൊരു കമ്മ്യൂണിസ്റ്റിന്റെ നല്ലൊരു ഭാര്യയായി അവർ മാറി. പിജിയുടെ മരണത്തിന് ശേഷവും വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി. അപ്പോഴും അവരെ വരവേൽക്കാൻ രാജമ്മയുണ്ടായിരുന്നു.

അറിയേണ്ടവർക്കെല്ലാം പ്ര രാജമ്മയെ അറിയാം. പിജിയോളം തന്നെ വായനാസക്തയായും നാസ്തികനായ രാഷ്ട്രീയ പ്രവർത്തകന്റെ ആസ്തികയായ പത്‌നിയായും.-ഇതെഴുന്നത് പിജിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള സരിതാ മോഹനൻ വർമ്മയാണ്. ടീച്ചർ വിടവാങ്ങുമ്പോൾ അനാഥാമാകുന്നത് സമ്മോഹനമെന്ന തന്റെ അച്ഛന്റെ പേരിലുള്ള എൻ മോഹനൻ സുഹൃദ് സംഘം ആണെന്ന് സരിതാ വർമ്മ പറയുന്നു. കുടത്തിലെ കടലാസ് വിളക്കായിരുന്നു രാജമ്മയെന്നാണ് കേരളാ കൗമുദിയിലെ ലേഖനത്തിൽ സരിത കുറിക്കുന്നതും. അന്താരാഷ്ട്ര പുസ്തക ദിനത്തിൽ വായനയുടെ പ്രഥമ പൗരൻ പിജെയുടെ പത്‌നി അദ്ദേഹത്തോട് ചേരുന്നുവെന്നാണ് രാജമ്മയുടെ മരണത്തെ സരിതാ മോഹനവർമ്മ വിവരിക്കുന്നത്. പിജിയുടെ മരണ ശേഷവും ഒറ്റപ്പെടലിന്റെ വേദന അറിയാതിരിക്കാൻ ഈ അമ്മ വായനയെ തന്നെയാണ് കൂട്ടുപിടിച്ചത്.

ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണനായിരുന്നു മുത്തമകൻ. മകൾ പാർവ്വതി ദേവിയും മാധ്യമ പ്രവർത്തക. നിലവിൽ പിഎസ് സി അംഗമാണ്. പാർവ്വതിയുടെ ഭർത്താവ് വി ശിവൻകുട്ടി. നേമത്തെ മുൻ എംഎൽഎയായിരുന്ന ശിവൻ കുട്ടി തിരുവനന്തപുരത്തെ സിപിഎമ്മിലെ പ്രധാന മുഖമാണ്. സിഐടിയുവിന്റെ ജില്ലയിലെ അമരക്കാരൻ. അതുകൊണ്ട് തന്നെ സുഭാഷ് നഗറിൽ വീട്ടിൽ പിജി വിടവാങ്ങിയ ശേഷവും പാർട്ടിക്കാരും സാധാരണക്കാരും വേദനകളുമായി എത്തി. അവരോടും ഈ അമ്മ കരുണയോടെ മാത്രമേ ഇടപെഴുകിയുള്ളൂ. കമ്മ്യൂണിസ്റ്റുകാരോട് മിണ്ടുന്നതിന് പോലും വിലക്കുള്ളകാലത്താണ് പിജിയുടെ ഭാര്യയായി രാജമ്മ കടന്നു വന്നത്.

സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിൽ അദ്ധ്യാപികയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ചിറ്റൂർ ഗവ. കോളജിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് വിരമിക്കുമ്പോൾ ഫിലോസഫി വിഭാഗം മേധാവിയായിരുന്നു. അതുകൊണ്ട് തന്നെ വൻ ശിഷ്യ സമ്പത്തും രാജമ്മയ്ക്കുണ്ടായിരുന്നു. പഠിപ്പിക്കുന്ന കാലത്തും ശാന്തതയായിരുന്നു ഈ ടീച്ചറുടെ മുഖമുദ്ര. കേരളത്തിലെ പ്രധാന രാഷ്ട്രീയക്കാരന്റെ ഭാര്യയായി ഒരിടത്തും ഇവരെ ആരും കണ്ടിട്ടില്ല. പഴയ കാല നന്മകളിൽ ഒന്നാണ് രാജമ്മ ടീച്ചറിന്റെ മരണത്തോടെ ഓർമ്മയിലേക്ക് പോകുന്നത്.

പി. കൃഷ്ണപിള്ളയെ കാണാനിടയായതാണ് പി ഗോവിന്ദപിള്ളയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കൃഷ്ണപിള്ളയെ കണ്ടതോടെ പി.ജി കമ്മ്യൂണിസം തന്റെ വഴിയായി തെരഞ്ഞെടുക്കുകയായിരുന്നു. 1952 ൽ പെരുമ്പാവൂരിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ തെരഞ്ഞെടുപ്പ് വിജയം. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ പിജി സിപിഎമ്മിനൊപ്പം നിലകൊണ്ടു. തുടർന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 67 ൽ പെരുമ്പാവൂരിൽ നിന്നു തന്നെ വീണ്ടും നിയമസഭയിലെത്തി. എന്നാൽ പിന്നീടുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ പിജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎമ്മിനെ നിർബന്ധിതമാക്കി.

സിപിഐ-എംഎൽ നേതാവായിരുന്ന കെ. വേണുവിന് അഭയം നൽകിയതിനെ തുടർന്നായിരുന്നു പാർട്ടിയുടെ നടപടി. ഇതേ തുടർന്ന് 1983 ൽ അദ്ദേഹം ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഒഴിഞ്ഞു. പിന്നീടും അച്ചടക്ക നടപടി നേരിടേണ്ടി വന്നു. അപ്പോഴെല്ലാം പിജിക്ക് താങ്ങും തണലുമായിരുന്നു രാജമ്മ. കമ്മ്യൂണിസ്റ്റുകാരനായി എന്നും പിജിയെ ജനമനസ്സിൽ അടുപ്പിച്ച് നിർത്തിയ നിലനിർത്തിയ വിളക്കുമരം.