ന്യൂഡൽഹി: ഭീഷണി പ്രസംഗം നടത്തിയ പി കെ ബഷീറിനെതിരായ കേസ് പിൻവലിച്ച നടപടി സുപ്രാം കോടതി റദ്ദാക്കി. മലപ്പുറത്ത് 2008ൽ ബഷീർ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കേസ് എടുത്തിരുന്നെങ്കിലും യുഡിഎഫ് സർക്കാർ ഇത് റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ പോസ്റ്റ് ഓഫിസ് ആകേണ്ട ആളല്ല സർക്കാർ അഭിഭാഷകനെന്നും ചൂണ്ടിക്കാട്ടി. കേസ് പിൻവലിക്കാനുള്ള അപേക്ഷ മജിസ്‌ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

സ്‌കൂൾ അദ്ധ്യാപകനായ ജയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ തെളിവു നൽകുന്നവരുടെ കാലു വെട്ടുമെന്നു പ്രസംഗിച്ചതിന്റെ പേരിൽ സ്വമേധയാ എടുത്ത കേസ് യുഡിഎഫ് സർക്കാർ പിൻവലിച്ചതിനെതിരെയാണു ഹർജി. 2008 നവംബർ 27ന് മലപ്പുറം എടവണ്ണ പൊലീസാണു കേസെടുത്തത്. എംഎൽഎക്കെതിരെ കേസ് പിൻവലിച്ചതു ചോദ്യം ചെയ്യുന്ന ഹർജികൾ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

സുപ്രീംകോടി വിധിയെ നിയമപരമായി നേരിടുമെന്ന് പി.കെ.ബഷീർ എംഎ‍ൽഎ പ്രതികരിച്ചു. താൻ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കള്ളസാക്ഷി പറയരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും ബഷീർ തിരുവനന്തപുരത്ത് പറഞ്ഞു. കേസ് പിൻവലിച്ചത് പുനഃപരിശോധിക്കണമെന്നാണ് കോടതി പറഞ്ഞതെന്നും വിധിപകർപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദേഹം പറഞ്ഞു