തിരുവനന്തപുരം: സി പി എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായിൽ കേസ് നിലവിലില്ലെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജ്. ഒരു മകനും ദുബായിൽ നിന്ന് ഒളിച്ചോടി നാട്ടിൽ നിൽക്കുന്നില്ലെന്ന്, സിപിഎം നേതാവിന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പിനു പാർട്ടിക്കു പരാതി ലഭിച്ചെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പിഎം മനോജ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് പി എം മനോജിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിപിഐ എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായിൽ കേസ് നിലവിലില്ല. ഒരു മകനും ദുബായിൽ നിന്ന് ഒളിച്ചോടി നാട്ടിൽ നിൽക്കുന്നുമില്ല. 'നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.' 'ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ.''അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.'

ഇങ്ങനെയൊക്കെ മനോരമ എഴുതിയിട്ടുണ്ട്. പലതും പരസ്പര വിരുദ്ധം. അറിയുന്നു, ഉണ്ട്, ഉണ്ടത്രേ-ശൈലി വീണ്ടും ജനിക്കുന്നു.  പാർട്ടി സി സി യോഗത്തിൽ എന്താണ് അജണ്ട എന്ന് കാരാട്ടിനോട് യെച്ചൂരി ചോദിച്ചു എന്ന് എഴുതിയതും ഇതേ പത്രമാണ്.  സമ്മേളന കാലമാണ്.

ആരെങ്കിലും പരാതി എഴുതി നൽകി എന്ന് വാർത്ത നൽകിയാൽ അതിനു മൂല്യമുണ്ട് എന്ന് മനോരമയുടെ കച്ചവട ബുദ്ധിക്കു നന്നായറിയാം.  ആർക്കെങ്കിലും എതിരെ കേസ് ഉണ്ടെങ്കിൽ അത് നടക്കട്ടെ. ഇല്ലാത്ത കേസ് നിങ്ങൾ സൃഷ്ടിക്കരുത്. പണ്ടു, ഇ കെ നായനാർ പരസ്യ വോട്ട് ചെയ്തു എന്ന് വാർത്ത നൽകുകയും ആ വാർത്ത ഉൾപ്പെടെ നായനാർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്ത പത്രമാണ് മനോരമ. ഇത്തരം വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും ഇന്നലയെയും തുടങ്ങിയതല്ല എന്നതുകൊണ്ട് പുതുമ തോന്നുന്നില്ല.