കോയമ്പത്തൂർ: കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി (എ.വി.പി.) മാനേജിങ് ഡയറക്ടർ പി.ആർ. കൃഷ്ണകുമാർ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു അന്ത്യം.

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബർ 23-ന് കോയമ്പത്തൂരിലാണ് ജനനം. പരേതയായ സരോജിനി വാരസ്യാർ, കസ്തൂരി വാരസ്യാർ, പരേതനായ രാജഗോപാൽ വാര്യർ, ഗീത തമ്പുരാൻ, ദുർഗ വാരസ്യാർ, അംബിക വാരസ്യാർ എന്നിവർ സഹോദരങ്ങളാണ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാർ കോയമ്പത്തൂർ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.

അച്ഛന്റെ കാലശേഷം 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാർ ഏറ്റെടുത്തത്. കോയമ്പത്തൂർ ആയുർവേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യൻ രാമവാര്യർ എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഫോർ ആയുർവേദയുടെ എക്സിക്യുട്ടീവ് ചെയർമാൻ, കെയർ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാർ വഹിച്ചിരുന്നു. ആയുർവേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.