കൊച്ചി: പി രാജീവിനെതിരെ ആരോപണങ്ങൾ കടുത്തതോടെ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയേക്കും. വിവിധ ആരോപണങ്ങളിലെ രാജീവിന്റെ പങ്ക് സംബന്ധിച്ച് മുഖ്യമന്ത്രി രഹസ്യാന്വേഷണ വിഭാഗത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പിണറായി വിജയന് ലഭിച്ച ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ഇതുസംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചർച്ച ചെയ്തു. വെള്ളിയാഴ്ച ലെനിൻ സെന്ററിൽ നടക്കുന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദൻ മാസ്റ്ററും പങ്കെടുക്കും. യോഗത്തിലാവും പി രാജീവിനെ മാറ്റുന്നതിനെക്കുറിച്ച് അന്തിമതീരുമാനമുണ്ടാവുക. പാർട്ടി നേതാക്കളുടെമേൽ ആരോപണങ്ങൾ വർദ്ധിച്ചിട്ടും  തക്കതായ നടപടികൾ രാജീവ് സ്വീകരിച്ചിട്ടില്ലെന്ന് പിണറായിക്കും കോടിയേരിക്കും ആക്ഷേപമുണ്ട്. രാജീവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് കണ്ണൂർ നേതൃത്വവും കോടിയേരിക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, രാജീവിനെ മാറ്റിയാൽ ആരാകും അടുത്ത ജില്ലാ സെക്രട്ടറിയെന്ന ചർച്ചയും ആരംഭിച്ചു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സി.എൻ മോഹനന് പ്രഥമ പരിഗണന ലഭിക്കുമെന്നാണ് റിപ്പോർ്ട്ട്്. രാജീവിനെക്കാൾ സംഘടനാ സീനിയോരിറ്റി പിണറായി പക്ഷക്കാരനായ മോഹനനുണ്ട്. ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജറായിരുന്ന മോഹനനെയാണ് ജി.സി.ഡി.എ യുടെ അടുത്ത ചെയർമാനായി പരിഗണിച്ചിരുന്നത്.

വെണ്ണലയിലെ ഡയറി ഫാം വ്യവസായി ജുബി പൗലോസും ബ്രോഡ്‌വെയിൽ ആർട്ടിഫിഷ്യൽ ഫ്ളവർ ബിസിനസ്സ് നടത്തുന്ന സാന്ദ്ര തോമസും പി രാജീവിനെ പരോക്ഷമായി വിമർശിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഏരിയാ സെക്രട്ടറിയെ സഹായിക്കുന്ന നിലപാടാണ് രാജീവ് സ്വീകരിച്ചതെന്നും ആക്ഷേപം ശക്തമാണ്.

വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മധ്യസ്ഥത പറയാൻ ഒരു കോടി കമ്മീഷൻ വാങ്ങിയ സംഭവത്തിൽ സക്കീർ ഹുസൈനൊപ്പം രാജീവും ആരോപണത്തിന്റെ നിഴലിലാണ്. മുൻ എംഎൽഎ അൻവർ സാദത്ത് വഴി ഡോ.  റബിയുള്ള ആദ്യം പി രാജീവിനെയാണ് മധ്യസ്ഥതയ്ക്ക് വേണ്ടി സമീപിച്ചതെന്നും, രാജീവാണ് വിഷയം സക്കീർ ഹുസൈന് കൈമാറിയതെന്നുമാണ് ആരോപണം. സക്കീർ ഹുസൈനെ എന്തിനാണ് പി രാജീവ് വഴിവിട്ട് സഹായിക്കുന്നതെന്ന് പാർട്ടിയിലെ സാധാരണ അണികളും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

കൊച്ചിയിലെ ഗുണ്ടാ-സിപിഐ(എം) ബന്ധത്തിന് രാജീവ് മൗനാനുവാദം നൽകിയെന്നും ആക്ഷേപമുണ്ട്. ഗുണ്ടായിസം വച്ചു പൊറുപ്പിക്കില്ലെന്ന് പിണറായി വിജയന് പിന്നാലെ ഇന്നലെ മന്ത്രി ടിപി രാമകൃഷ്ണനും കോഴിക്കോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഡയറി ഫാം വ്യവസായിയെ തട്ടിക്കൊുപോയി കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബുധനാഴ്ചയാണ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തത്. അന്ന് തന്നെ വൈകിട്ടോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ സക്കീർ ഹുസൈനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആദ്യം കർണ്ണാടകയിലേക്ക് ഇയാൾ മുങ്ങിയെന്നാണ് പുറത്തുവിട്ടവിവരം. അതേസമയം സൗത്ത് കളമശ്ശേരിയിലെ മിൽമയിൽ ഇന്നലെ അതിരാവിലെ 6.10 ന് സക്കീർ ഹുസൈൻ പാല് വാങ്ങാൻ വന്നതായി ദൃക്സാക്ഷി മറുനാടൻ മലയാളിയോട് പറഞ്ഞു. സക്കീർ ഹുസൈൻ മറ്റൊരു ഫോൺ നമ്പറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കളമശ്ശേരിയിലെ തന്നെ ഒരു പാർട്ടി അനുഭാവിയുടെ വീട്ടിലാണ് സക്കീർ ഹുസൈന്റെ ഇപ്പോഴത്തെ താമസമെന്നാണ് വിവരം.