പന്തളം: കൊട്ടാരത്തിലെ രാജപദവി അലങ്കരിക്കുമ്പോഴും മനസ്സിൽ ക്രിക്കറ്റിനെയും കൊണ്ടുനടന്ന സഹൃദയൻ.അതായിരുന്നു ഇന്നലെ രാത്രി വിടവാങ്ങിയ പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾപി.രാമവർമ്മരാജ.2002 മെയ്‌ 19നാണ് പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനായി അഭിഷിക്തനായത്.കഴിഞ്ഞ 19 വർഷക്കാലമായി എല്ലാവർഷവും മണ്ഡലകാലത്ത് കുടുംബസമേതം പന്തളം കൊട്ടരത്തിലെത്തിയിരുന്നു. പന്തളത്തു നിന്നു തിരുവാഭരണഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ കൈമാറുന്നത് രാമവർമ്മ രാജയാണ്.

തമ്പുരാനായിരുന്നരവിവർമ്മരാജഅന്തരിച്ചപ്പോഴാണ് രാമവർമ്മരാജ ആ സ്ഥാനത്തേക്ക് എത്തിയത്.കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ അനന്തരവളുടെ ചെറുമകൾ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണിണിവർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെ അനന്തപുരം കൊട്ടാരത്തിലെ 'പന്തളം കൊട്ടാരം'പ്രതിനിധിയായി അദ്ദേഹം മാറുകയായിരുന്നു.

കുമ്മനം കാരുവേലിൽ ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൊച്ചുകോയിക്കൽ കൊട്ടാരത്തിൽ പൂയംതിരുനാൾ മംഗലത്തമ്പുരാട്ടിയുടെയും മകനായാണു ജനനം. കോട്ടയം സിഎംഎസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1945ൽ മുംബൈ സെൻട്രൽ റെയിൽവേയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. 1977ൽ റെയിൽവേയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറായി വിരമിച്ചു.കേരള സർവ്വകലാശാലാ ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളർ കൂടിയായിരുന്നു രാമവർമ്മ രാജ

ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ ഇന്നലെ രാത്രി 10.15ന് ആയിരുന്നു മരണം. 103 ാം വയസ്സായിരുന്നു.മകൻ ഡോ. എസ്.ആർ. വർമയ്‌ക്കൊപ്പമായിരുന്നു താമസം. സംസ്‌കാരം ഇന്ന് ഒന്നിന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ.മറ്റു മക്കൾ: അനിയൻ ആർ.വർമ, ശശി ആർ.വർമ, രമ കൃഷ്ണകുമാർ. മരുമക്കൾ: സുധ തമ്പുരാൻ, ഇന്ദിര വർമ, രഞ്ജന വർമ, കൃഷ്ണകുമാർ.