കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകനായ തഴയിൽ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. തലശേരി സെഷൻസ് കോടതിയുടേതാണ് വിധി. ജിത്തു, രാജീവൻ, പുരുഷു, അനീശൻ, രതീഷ്, രാജേഷ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

കുറ്റ്യേരിയിലെ ജിത്തു, രാജീവൻ, ഇരുമ്പൻ അനീശൻ, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവർക്കാണ് തലശേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അൻപതിനായിരം രൂപ പിഴയും പ്രതികൾ അടയ്ക്കണം. 2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

പാനൂർ ബസ് സ്റ്റാന്റിൽ വച്ചാണ് അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. പാനൂർ ടൗണിലുള്ള റെയ്‌സ് മോട്ടോഴ്‌സ് കടയിൽ സുഹൃത്തുക്കൾക്കൊപ്പം വാഹനം വാങ്ങാൻ എത്തിയപ്പോൾ അഷ്‌റഫിനെ ആറംഗംസംഘം കടയിൽ അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു.

പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രനും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി എസ് ശ്രീധരൻപിള്ളയുമാണ് ഹാജരായത്. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ പ്രതികളുടെ കുറ്റസമ്മത മൊഴിപ്രകാരം പൊലീസ് കണ്ടെത്തിയിരുന്നു.