ഇസ്ലാമാബാദ് : വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് പാക്കിസ്ഥാനിൽ നിരോധനം. പ്രണയിനികളുടെ ആഘോഷം ഇസ്ലാമിക മതവിശ്വാസങ്ങൾക്കു വിരുദ്ധമാണെന്ന വാദം കണക്കിലെടുത്താണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിരോധനം.

പാക്കിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളും വാലന്റൈൻസ് ഡേ ആഘോഷിക്കാൻ പ്രേരിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും ഹൈക്കോടതി ഉത്തരവു നൽകി. ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അഥോറിറ്റി ഇതു നിരീക്ഷിക്കണം.

നിരോധനം അക്ഷരാർഥത്തിൽ നടപ്പിലാക്കാൻ ഭരണകൂടം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ പാക്കിസ്ഥാനിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ എക്കാലവും വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് എതിരായിരുന്നു. എങ്കിലും കോടതി ഇടപെട്ടു നിരോധനം ഏർപ്പെടുത്തുന്നത് ആദ്യമാണ്.

ഈ ആഘോഷത്തിൽനിന്നു വിട്ടുനിൽക്കുകയാണു വേണ്ടതെന്നു കഴിഞ്ഞവർഷം പാക്ക് പ്രസിഡന്റ് മമ്‌നൂൻ ഹുസൈൻ അഭിപ്രായപ്പെട്ടിരുന്നു.