കൂട്ടിലടച്ച തത്തയുമായി നാട്ടിൻപുറങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങുന്ന ഒരു വല്യമ്മ ഉച്ചസമയത്ത് സുധാകരൻ സാറിന്റെ ഓഫീസ് വരാന്തയിൽ അൽപ്പം അവശയായി കയറിയിരുന്നു. കാര്യം സാധിപ്പുകാരുടെ തിരക്കൊഴിഞ്ഞപ്പോൾ എന്തു പറ്റി എന്ന് ചോദിച്ചു.

രാവിലെ മുതലുള്ള നടപ്പല്ലേ സാർ വയസ്സ് 80 കഴിഞ്ഞു. ഒന്ന് വിയർപ്പാറ്റിയിട്ട് പോകാമെന്ന് നിരൂപിച്ചു.

ഒരു രസത്തിന് ചോദിച്ചു എത്രയാ ചാർജ്ജ്?

അതോ... 10 തരുന്നവരും 500 തരുന്നവരും അരിയും തേങ്ങയും വയറ്റിന് തരുന്നവരുമുണ്ട് സാറേ. ഇത് സത്യമുള്ള ശാസ്ത്രം. സാറിന്റെ കൈ ഒന്ന് നീട്ടുമോ ഞാൻ ചിലത് പറയാം.

ഒരു കൗതുകം തോന്നി. ഇരുപതിന്റെ ഒരു നോട്ട് പോക്കറ്റിൽ നിന്നും എടുത്ത് കൈയിൽ വച്ചു.

സർക്കാരിന്റെ പത്ത് കാശ് കൈയിൽ വാങ്ങുന്നയാളായിരിക്കും സാറിന്റെ വീട്ടുകാരി. അന്നേരം സുധാകരൻ സാർ വിവാഹിതനല്ല.

പിന്നെ, മൂന്ന് മക്കളുടെ അച്ഛൻ. തുല്യ നിലയിലും സ്ഥതിയിലുമുള്ള വിവാഹം.

രാവിലെ ആത്മസുഹൃത്ത് ഓഫീസ് ഫോണിൽ ഒരു വിവാഹാലോചന കാര്യം പറഞ്ഞത് പെട്ടെന്ന് ഓർത്തു. കുമാറിന്റെ ഓഫീസിൽ പുതുതായി ജോയിന്റ് ചെയ്ത സ്റ്റെനോ. അവർ അറിയാതെ ഒരു പെണ്ണുകാണൽ. ഇഷ്ടപ്പെട്ടാൽ മാത്രം മുന്നോട്ടു നീങ്ങാം.

പകുതിഭാഗം ശരി. പക്ഷേ, ഇക്കാലത്ത് മൂന്ന് മക്കൾ എന്നു പറഞ്ഞാൽ അമ്മച്ചിയോട് കൂടുതലൊന്നും പറയാതെ 20 രൂപ കൈയിൽ കൊടുത്തു. അമ്മച്ചിക്ക് കുടിക്കുവാൻ വെള്ളം വേണമോ?

ഉണ്ടെങ്കിൽ കുറച്ച് കിട്ടിയാൽ കൊള്ളാം.

ഗ്ലാസ്സിൽ പകർന്ന് കുറച്ചു വെള്ളം നൽകി. വെള്ളം കുടിച്ച ഗ്ലാസ്സ് ഉപായത്തിൽ ഒന്ന് കഴുകി തിരികെ കൊടുത്തിട്ട് പറഞ്ഞു ഇനി കാണുമ്പോ ഈ കിഴവി പറഞ്ഞത് ഫലിച്ചാൽ പറയണേ സാറേ...

പിന്നീട് കണ്ടില്ല. പക്ഷേ, കിഴവി പറഞ്ഞത് അക്ഷരംപ്രതി ഫലിച്ചു.

ഭാര്യ വീട്ടമ്മ മാത്രമായിരുന്നാൽ മതിയെന്ന് കരുതിയിരുന്ന സുധാകൻ സാറിന് ആശ എന്ന സർക്കാർ ജീവനക്കാരി ഭാര്യയായി. സുധാകരൻ സാർ റിട്ടയർ ചെയ്യുമ്പോൾ മൂന്ന് മക്കളുടെ അച്ഛനുമായി. അല്ല ഒരു ചെറുകുട്ടിയുടെ മുത്തശ്ശനുമായി.