തിരുവനന്തപുരം: പാമൊലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കു പങ്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ. പി ജെ തോമസിന്റെ വിടുതൽ ഹർജിയുടെ വാദത്തിനിടെയാണു സർക്കാരിന്റെ നിലപാട് അഭിഭാഷകൻ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണു വാദം.

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ജൂലായ് 24ന് തിരുവനന്തപുരം വിജിലൻസ് കോടതി കേസ് പരിഗണിച്ചിരുന്നു. വിചാരണവേളയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാംപ്രതിയും മുൻ ഭക്ഷ്യമന്ത്രിയുമായ ടി.എച്ച്.മുസ്തഫയും അഞ്ചാംപ്രതി സദാശിവനും കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ വാദം കേൾക്കൽ കഴിഞ്ഞയാഴ്ച നടന്നപ്പോൾ ഇരുവരുടേയും ഹർജികൾ ഭാഗികമായി അനുവദിച്ചു.

ഒരുമാസത്തേക്ക് വിചാരണക്ക് ഹാജരാകുന്നതിൽ നിന്ന് ഇരുവരേയും ഒഴിവാക്കിയിരുന്നു. ഹരജിയോടൊപ്പമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിഗണിച്ചായിരുന്നു തീർപ്പ്. അടുത്ത വിചാരണക്ക് ഒഴിവാക്കണമെങ്കിൽ പുതിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന പിജെ തോമസിന്റെ ഹരജി ഇന്നു പരിഗണിക്കവെയാണ് ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സർക്കാർ നിലപാട് അഭിഭാഷകൻ അനുവദിച്ചത്.

കേസിൽ എത്രയും വേഗം വിചാരണ നടപടി തുടങ്ങണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ മെയ് 31ന് കേസ് പരിഗണിച്ച തൃശ്ശൂർ വിജിലൻസ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാനും വിചാരണ വൈകിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി. എന്നാൽ ജൂൺ 17 നാണ് ഹൈക്കോടതി തിരുവനന്തപുരം വിജിലൻസ് കോടതിക്ക് കേസ് വിട്ടത്. പ്രതിയായ പി.ജെ.തോമസ് സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഇത്.

പ്രതികൾക്കെതിരായ കുറ്റംചുമത്തൽ ഉൾപ്പെടെയുള്ള തുടർനടപടി തൃശ്ശൂർ വിജിലൻസ് കോടതിയിൽ നടക്കാനിരിക്കെയായിരുന്നു കേസ് വീണ്ടും തിരുവനന്തപുരത്തേക്ക് മാറ്റിയത്. കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് മുൻ വിജിലൻസ് ജഡ്ജി പി.കെ.ഹനീഫ 2011ൽ ഉത്തരവിട്ടതിനെതിരെ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് പി.കെ.ഹനീഫയുടെ അപേക്ഷ പ്രകാരം 2011 ഒക്ടോബർ 31ന് കേസ് തൃശ്ശൂർ വിജിലൻസ് കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു.