വടകര: കടത്തു പോരാട്ടമാണ് കുറ്റ്യാടിയിൽ. ഇതിനിടെ കുറ്റ്യാടി എംഎ‍ൽഎ. പാറക്കൽ അബ്ദുള്ളയെ തേടി ആ മരണ വാർത്തയും എത്തി. പാറക്കൽ അബ്ദുള്ളുടെ സഹോദരനും വടകര ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജിയുടെ മകനുമായ പാറക്കൽ ഹാരിസിന്റെ മരണം പ്രവർത്തകരേയും വേദനയിലാക്കി.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തറിലും ഒമാനിലും ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു . ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഏറാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അതിന് ശേഷം പാറക്കൽ അബ്ദുള്ള വീണ്ടും പ്രചരണത്തിൽ സജീവമാകും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവാസാന നിമിഷം കൂടെയുണ്ടായിരുന്ന ഹാരിസിന്റെ വേർപാട് എംഎൽഎക്ക് തീരാദുഃഖമായി. നിഴലായി കൂടെ നടന്ന ഹാരിസ് ഇനി ഒപ്പമില്ലന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പാറക്കൽ സോഷ്യൽ മീഡയിൽ കുറിച്ചു. അത്രമേൽ ഞങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു അവൻ. ചെറുപ്പത്തിന്റെ ഊർജ്ജം കുടുംബത്തിനും നാടിനും വേണ്ടി രാപ്പകലില്ലാതെ ചെലവഴിച്ചു ഹാരിസ്. അവൻ ഞങ്ങൾക്ക് എല്ലാമെല്ലാമായിരുന്നു. കുടുംബത്തിൽ എന്ത് ആവശ്യം വന്നാലും ആദ്യമെത്തുക അവന്റെയടുത്താണ്. അവനായിരുന്നു എല്ലാറ്റിനും പരിഹാരം കണ്ടെത്തുക.

പുഞ്ചിരിയോടെ ഏത് പ്രായസങ്ങളെയും തരണം ചെയ്യാൻ അവന് വല്ലാത്തൊരു കഴിവായിരുന്നു. അർബുദ ബാധിതനായി ചെന്നൈയിലെ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിങ്ങ് കുറ്റ്യാടിയിലായിരുന്നു. കൃത്യമായി കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുകയും സഹപ്രവർത്തർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും അവസാന സമയം വരെ മനസ്സ് കൊണ്ടവൻ ഒപ്പമുണ്ടായിരുന്നു. നിങ്ങളേവരുടെയും പ്രാർത്ഥനയുണ്ടാവണം. പാറക്കൽ അബ്ദുള്ള. പറഞ്ഞു.

വീരോളി കുഞ്ഞാമിയാണ് പാറക്കൽ ഹാരീസിന്റെ അമ്മ. ഭാര്യ: വി.വി. ആയിഷ തൂണേരി. മക്കൾ: അബ്ദുൾ മാജിദ്, ഷാന നസ്‌റിൻ, ദിൽന ഫാമിയ. മറ്റുസഹോദരങ്ങൾ: കോൺഗ്രസ് നേതാവ് പാറക്കൽ മുഹമ്മദ്, പാറക്കൽ സമീർ, കുഞ്ഞിപാത്തു, സഫിയ, ശരീഫ, നസീമ.