കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷനാളെ പ്രഖ്യാപിക്കും. പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറാണു(32) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2015 മെയ്‌ 16നു അർധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി വിധി പ്രഖ്യാപനം നാളത്തേക്ക് മാറ്റിവച്ചത്.

പ്രതിക്കെതിരെ 302, 397, 457, 380 എന്നി വകുപ്പുകൾ ചുമത്തിയാണു കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കൊലക്കുറ്റം, മോഷണത്തിനുള്ള ഉദ്യേശത്തോടെ കടക്കൽ.ഭവനഭേദനം,മോഷണം തുടങ്ങിയ വകുപ്പിലാണ് കേസ് ഉള്ളത്.ഇന്ന് രാവിലെ കോടതി ചേർന്നപ്പോൾ ആറമത്തെ കേസായിട്ടാണ് ഈ കേസ് പരിഗണിച്ചത്.

പൊലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതി അംഗീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് ജോൺ പറഞ്ഞു. പ്രതിയോടു എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി ചോദിച്ചു. അച്ഛനും അമ്മയും ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ ശിക്ഷയെ നല്കാവുയെന്നു പ്രതി മറുപടി നല്കി. കേസ് തെളിയിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പാമ്പാടി സിഐ സാജു വർഗീസ് പറഞ്ഞു. വിധി പ്രഖ്യാപനം കേൾക്കാൻ കൊല്ലപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗം വിപിൻലാലും കോടതിയിൽ എത്തിയിരുന്നു. വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതിക്ഷയെന്ന് വിപിൻലാൽ പറഞ്ഞു.

പ്രതിയോടെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ മാതാപിതാക്കൾക്കും ഭാര്യയ്ക്കും താന്മാത്രമെ സഹായം ഉള്ളൂവെന്നും പരാമാവധി ശിക്ഷ കുറച്ച് നല്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട പ്രവീൺ നടത്തിയിരുന്ന തുണി അലക്കു സ്ഥാപനത്തിൽ തുണി തേയ്‌പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദർ കുമാർ (32).

സ്വന്തം കടബാധ്യതകൾ വീട്ടാൻ ഇയാൾ അർധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉത്തർപ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ അവിടെ അറസ്റ്റുചെയ്യാൻ കേരള പൊലീസിനെ സഹായിച്ച ഉത്തർപ്രദേശ് പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർ കോട്ടയത്തെ കോടതിയിൽ വിചാരണവേളയിൽ സാക്ഷിമൊഴി നൽകാൻ എത്തിയിരുന്നു.

പ്രോസിക്യൂഷൻ 56 സാക്ഷികളെ വിസ്തരിച്ചു. 60 പ്രമാണങ്ങളും 42 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. 84 ദിവസംകൊണ്ടു പൊലീസ് കുറ്റപത്രം തയാറാക്കി. 2015 ഓഗസ്റ്റ് 10നാണു കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 16നു വാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി രഞ്ജിത് ജോണും പ്രതിക്കു വക്കീൽ ഇല്ലാതെ വന്ന സാഹചര്യത്തിൽ സർക്കാർ ലീഗൽ സർവീസ് സൈസൈറ്റി നിയോഗിച്ച ജിതേഷ് ജെ. ബാബും വി എസ്. മനുലാലുമാണു കോടതിയിൽ ഹാജരായത്.