കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ. കോട്ടയം പ്രിൻസിപ്പിൽ സെഷൻസ് കോടതിയുടേതാണ് സുപ്രാധാനമായ വിധി. ഉത്തർപ്രദേശുകാരനായ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി വിലയിരുത്തി. കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വീണ്ടും ഇവരെ ഷോക്കടിപ്പിക്കുകും ചെയ്യുകയാണ് പ്രതി നരേന്ദ്ര കുമാർ ചെയ്തത്. കേസിലെ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ചെയ്യാവൂ എന്നും വിധി പ്രസ്താവിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിലയിരുത്തി.

പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെയൊണ് പ്രതി തലട്ക്കടിച്ചു കൊലപ്പെടുത്തിയത്. 2015 മെയ്‌ 16ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ മോഷണത്തിനു വേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി മൃഗീയമായ പ്രവർത്തിയാണ് അയാളിൽ നിന്നും ഉണ്ടായത്.

മൂവരെയും വീടിനോടു ചേർന്നുള്ള ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ജയ്സിങ് എന്ന വ്യാജപേരിൽ ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഫിറോസാബാദിൽനിന്നു പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യലഹരിയിൽ ഡ്രൈക്ലീനിങ് സെന്ററിനുള്ളിൽ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ച് അടിച്ചു. രക്തം വാർന്നു കിടന്ന പ്രവീണിനെ വലിച്ചിഴച്ചു ഡ്രൈക്ലീനിങ് സെന്ററിന്റെ ഹാളിലെത്തിച്ചു കോടാലി ഉപയോഗിച്ചു വെട്ടുകയും കഴുത്തറക്കുകയും ചെയ്തു. അലക്കാൻ ഏൽപ്പിച്ചിരുന്ന വസ്ത്രങ്ങൾ ആവശ്യപ്പെട്ട് കിംസ് ആശുപത്രിയിൽനിന്നു പ്രവീണിന്റെ മൊബൈൽ ഫോണിൽ വിളിയെത്തി. ഇതിനു മറുപടി പറയാനെന്ന പേരിൽ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും തന്ത്രപൂർവം ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ എത്തിച്ചു. രണ്ടുപേരെയും പിന്നിൽനിന്നു തലയ്ക്കടിച്ചു വീഴ്‌ത്തിയശേഷം കഴുത്തറത്തു. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളുമായി നടന്നു നീങ്ങുന്നതിനിടെ പ്രവീണിന്റെ ശരീരത്തിൽ നേരിയ അനക്കം കണ്ട്. കോടാലിയുമായി വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പാക്കാൻ വൈദ്യുതാഘാതം ഏൽപിക്കുകയും ചെയ്തിരുന്നു.

ഡ്രൈക്ലീനിങ് സ്ഥാപനത്തിനുള്ളിൽ അരമണിക്കൂറോളം പതുങ്ങിയിരുന്ന പ്രതി, ഇതുവഴിയെത്തിയ ഓട്ടോറിക്ഷയിൽ കയറി പുലർച്ചെ നാലുമണിയോടെ റയിൽവേ സ്റ്റേഷനിലെത്തി. തുടർന്നു മലബാർ എക്സ്പ്രസിൽ തിരുവനന്തപുരത്തെത്തി. ജയന്തിജനതയിൽ കയറി മുംബൈ, ഗോവ വഴി ഉത്തർപ്രദേശിലേക്കു രക്ഷപ്പെടുകയായിരുന്നു. കോട്ടയത്തെ നടുക്കിയ കൊലപാതതമായിരുന്നു പാറമ്പുഴയിലേത്.