കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസ് വിധി പറയാൻ 14ലേക്കു മാറ്റി. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി രണ്ടു വിഷയങ്ങളിൽ വ്യക്തതവരുത്തുവാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു.ഏറ്റവുമാദ്യമായി ഈ കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം അഡ്വക്കേറ്റ് ചില കാര്യങ്ങളിൽ പ്രോസിക്യൂഷൻ വ്യക്ത വരുത്തിയില്ലെന്ന് കോടതിയോട് പറഞ്ഞു. തുടർന്ന് കേസ് മാറ്റി.

11.35ന് വീണ്ടും പരിഗണിച്ചപ്പോൾ പ്രതി നരേന്ദ്രകുമാർ കൊലപാതകം നടന്ന സമയത്ത് ഉപയോഗിച്ചിരുന്ന ജീൻസ്, പ്രതിയിൽ നിന്നു ലഭിച്ച മൊബൈൽ ഫോൺ, കൊലപാതകം നടന്ന സ്ഥലത്തെ അടയാളത്തിൽ നിന്നു ലഭിച്ച മുടിയുടെ രാസപരിശോധനാ ഫലം എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രോസിക്യൂഷനോട് ചോദിച്ചു. ജീൻസ് വലിപ്പവും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവും തമ്മിൽ സാദൃശ്യമില്ലെന്നു കോടതി കണ്ടെത്തി. എന്നാൽ നിലവാരം കുറഞ്ഞ ജീൻസായതിനാലാണ് ഇത്തരത്തിൽ വ്യക്തതവരാത്തതെന്ന് പ്രോസിക്യൂഷൻ ഭാഗം. പ്രതിയുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ കൊല്ലപ്പെട്ടവരുടെയോ, പ്രതിയുടേതോ അല്ലായിരുന്നു. ഇതിലാണ് കോടതി വിശദീകരണം ചോദിച്ചത്. കൊലപാതകത്തിനു ശേഷം പ്രതി ഡൽഹിയിലെത്തിയപ്പോൾ മൊബൈൽ ഫോൺ വാങ്ങിയതാണെന്ന് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു.

കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ കാത് പ്രതി മുറിച്ചെടുത്തിരുന്നു. കാത് പിന്നീട് ഫിറോസാബാദിലെ പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായി പൊലീസ് കോടതിയിൽ ഹാജരാക്കിയത്.
ഇന്നലെ വിധി പ്രതീക്ഷിച്ചിരിക്കവേ അപ്രതീക്ഷിതമായാണ് കോടതി കൂടുതൽ വിവരങ്ങൾ പ്രോസിക്യൂഷനിൽ നിന്നും തേടിയത്. ഇതിനു ശേഷം 14ന് കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. അന്നേദിവസം പ്രതി കുറ്റക്കാരനാണോയെന്ന് കോടതി പ്രഖ്യാപിക്കുകയും തുടർന്ന് വിധി പ്രസ്താവന ഉണ്ടാവുകയും ചെയ്യും. വിധി പറയുമെന്ന പ്രതീക്ഷയിൽ രാവിലെ മുതൽ കോടതിയിലും പരിസരത്തും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.

2015 മെയ്‌ 16നു അർധരാത്രി പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരാണ്കൊല്ലപ്പെട്ടത്. പ്രവീൺ നടത്തിയിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു കേസിലെ പ്രതിയായ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ കുമാർ (27).

സ്വന്തം കടബാധ്യതകൾ വീട്ടാനുള്ള പണം കൈവശപ്പെടുത്താൻ നരേന്ദർ കുമാർ കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. തുടർന്നു പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം ഉത്തർപ്രദേശിൽ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു.കേസിന്റെ വിചാരണവേളയിൽ ഉത്തർപ്രദേശ് പൊലീസിലെ ഒരു സർക്കിൾ ഇൻസ്പെകട്റും എസ്.ഐയും കോട്ടയത്തെ കോടതിയിൽ മൊഴി നൽകാൻ എത്തിയിരുന്നു. പ്രോസിക്യൂഷൻ 56 സാക്ഷികളെ വിസ്തരിച്ചു. 60 പ്രമാണങ്ങളും 42 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. എൺപത്തിനാല് ദിവസം കൊണ്ട് പൊലീസ് കുറ്റപത്രം തയ്യാറാക്കി. 2015 ഓഗസ്റ്റ് 10ന് കുറ്റപത്രം സമർപ്പിച്ചു.

ആറു മാസം കൊണ്ടാണ് സാക്ഷി വിസ്താരം പൂർത്തിയായത്. ഫെബ്രുവരി 16നു വാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ 53 സാക്ഷികളെ വിസ്തരിച്ചു. 100 പ്രമാണങ്ങളും 40 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. വിധി കേൾക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയിൽ എത്തിയിരുന്നു. അഭിഭാഷകരും മാധ്യമപ്രവർത്തകരുമടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി രഞ്ജിത് ജോണും പ്രതിക്കുവേണ്ടി കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ. ബാബും അഡ്വ. വി എസ്. മനുലാലുമാണു കോടതിയിൽ ഹാജരായത്.