ആലപ്പുഴ: സിനിമതാരം പാർവ്വതി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത് അമിത വേഗം മൂലമെന്ന് ദൃക്സാക്ഷികൾ. കൊല്ലം ഭാഗത്ത് നിന്ന് പാർവ്വതി സഞ്ചരിച്ച ഇന്നോവ കാർ അമിത വേഗതയിൽ ഒരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു എതിരെ വന്ന സ്വിഫ്റ്റ് കാറിൽ തട്ടിയത്.

സ്വിഫ്റ്റിൽ തട്ടിയയുടൻ ഇടത്തേക്ക് വെട്ടിത്തിരിച്ചപ്പോൾ മറികടക്കാൻ ശ്രമിച്ച ബൈക്കിലും തട്ടി. ഇതോടെ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഒൻപതരയോടെ പൂങ്കാവിന് സമീപം കൊമ്മാടിയിൽ വച്ചാണ് അപകടം നടന്നത്.

മഴവിൽ അഴകിൽ അമ്മ എന്ന പ്രോഗ്രാമിന് ശേഷം എറണാകുളത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. വാഹനങ്ങൾ തട്ടിയതിനെതുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിനിടയിൽ കാറിന്റെ ഡ്രൈവർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. ബൈക്ക് യാത്രക്കാരന് നിസ്സാര പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തർക്കം മുറുകുന്നതിനിടയിൽ പാർവ്വതി മറ്റൊരു കാർ വരുത്തി യാത്ര തുടരുകയും ചെയ്തു.

ഡ്രൈവർമാർ കയ്യാങ്കളിയിലേക്ക് കടക്കും എന്ന ഘട്ടം വന്നപ്പോൾ നാട്ടുകാർ ഇടപെടുകയും അപകടം വരുത്തിയ ആൾ നഷ്ടപരിഹാരം നൽകാനും നിർദ്ധേശം വച്ചു. അതിനിടയിൽ ആലപ്പുഴ ട്രാഫിക് പൊലീസും സ്ഥലത്തെത്തി.

ബൈക്ക് യാത്രക്കാരും സ്വിഫ്റ്റ് കാറിനും വേണ്ട നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതിനെതുടർന്ന് പൊലീസ് കേസെടുത്തില്ല. പാർവ്വതി വാടകയ്ക്ക് വിളിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്. പാർവ്വതിക്ക് അപകടം സംഭവിച്ചു എന്ന രീതിയിലായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്.

എന്നാൽ പരിക്കുകളൊന്നും തന്നെയുണ്ടായില്ല. പാർവ്വതിയെ കരുതിക്കൂട്ടി ആക്രമിച്ചുവെന്നും അപകടപ്പെടുത്തി എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഈയിടെ നിരവധി വിവാദങ്ങൾ നടിയുമായി ബന്ധപ്പെട്ട് ഉയർന്നതോടെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ഫെമിനിസ്റ്റായ ഇവരെ വ്യാപകമായി സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നത് പതിവാണ്. നേരിട്ടും സോഷ്യൽ മീഡിയ വഴിയും ഭീഷണികൾ മുഴക്കിയിട്ടുണ്ട്. മമ്മുട്ടിയുമായി ബന്ധപ്പെട്ട പരാമർശവും അതിന് പിന്നാലെ ദേശീയ അവാർഡ് ദാനവുമായി ബന്ധപ്പെ്ട്ടുണ്ടായ വിവാദവുമെല്ലാം നടിക്കെതിരെ സൈബർ ആക്രമണത്തിന് കാരണമായിരുന്നു.