ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ തനിക്കെതിരെയോ ഇനി ശബ്ദമുയർത്തിയാൽ അരവിന്ദ് കെജ്‌രിവാളിന്റെ നാവരിയുമെന്നു പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. ഗോവയിൽ ബിജെപി കോർ ഗ്രൂപ്പ് അംഗങ്ങളുടെ യോഗത്തിലാണു പരീക്കറിന്റെ പരാമർശം.

കേജരിവാൾ ഡൽഹിയിൽ തുടർച്ചയായി മോദിക്കെതിരേ സംസാരിക്കുന്നു. ഗോവയിൽ കേജരിവാളിന്റെ ആക്രമണം തനിക്കു നേർക്കാണ്. അയാളുടെ നാവ് ഇത്രയും വളർന്നുകഴിതിനാൽ അത് മുറിച്ചുകളയാൻ സമയമായിരിക്കുന്നുവെന്നാണു പരീക്കർ പറഞ്ഞുത്.

കേജരിവാൾ രോഗശയ്യയിലായതിൽ തനിക്കു സഹതാപമുണ്ടെന്നും പരീക്കർ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി ഗോവയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതിൽ രോഷം പൂണ്ടായിരുന്നു പരീക്കറിന്റെ പരാമർശം.

ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മൂലം ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ആം ആദ്മി പാർട്ടി നേതാക്കൾ ഡൽഹിയെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പരീക്കർ ആരോപിച്ചു. 40 പേരാണ് ഡൽഹിയിൽ സാംക്രമിക രോഗങ്ങളെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്.

ഡൽഹിയിലെ ജനങ്ങളെ വഞ്ചിച്ച് ആംആദ്മി മന്ത്രിമാർ ഇപ്പോൾ ലോക പര്യടനത്തിലാണെന്നും പരീക്കർ കുറ്റപ്പെടുത്തി. ഡൽഹി സർക്കാർ പരസ്യത്തിനായി 26.82 കോടി രൂപ ചെലവിട്ടത് എങ്ങനെയാണെന്നും പരീക്കർ ചോദിച്ചു.

അതിനിടെ, പരീക്കറിന്റെ പരാമർശം വാർത്തയായതോടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവുമുയർന്നു. എതിരഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്ന രീതിയാണു ബിജെപി സ്വീകരിക്കുന്നതെന്നാണ് ആരോപണം.