ലഖ്നൗ: പത്മാവതി സിനിമയുടെ വിവാദം രാജ്യമാകെ കത്തിപ്പടരുകയാണ്. ചിത്രത്തിന്റെ പേരിൽ നിരവധി പ്രശ്‌നങ്ങളാണ് രാജ്യം മൊത്തം അലയടിക്കുന്നത്. പല സംസ്ഥാനങ്ങളും ചിത്രത്തിന്റെ പ്രദർശനം പോലും നിരോധിച്ചിരിക്കുകയാണ്. ഇതിനിടയിൽ പുതിയൊരു വിവാദമാണ് തലപൊക്കുന്നത്. ഒരു നൃത്തത്തിന്റെ പേരിലാണ് പുതിയ വിവാദം.

സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവായ മുലായം സിങ് യാദവിന്റെ മരുമകൾ പത്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മുലായം സിങ്ങിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങൾക്കിടെ പത്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎൻഐയാണ് പുറത്തുവിട്ടത്. ലഖ്നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്.

വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി കർണിസേന രംഗത്തെത്തി. പത്മാവതി സിനിമയ്ക്കെതിരെ പോരാടാൻ വ്യക്തമായ കാരണങ്ങൾ തങ്ങൾക്കുണ്ടെന്നും രജപുത്രവികാരം മാനിക്കാതെയുള്ള അപർണയുടെ പ്രവർത്തി ന്യായീകരിക്കാനാവില്ലെന്നുമാണ് കർണിസേന തലവൻ ലോകേന്ദ്രസിങ് കൽവി പ്രതികരിച്ചത്. ഒരു രജപുത്രവനിതയായിട്ടും ആ പാട്ടിനൊത്ത് നൃത്തം ചെയ്യാൻ അപർണയ്ക്ക് എങ്ങനെ മനസ്സുവന്നെന്നാണ് കർണിസേനയുടെ വിമർശനം. നൃത്തം ചെയ്യാൻ അത്രയ്ക്ക് താൽപര്യമാണെങ്കിൽ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന പാട്ടിന്റെ യഥാർത്ഥ പതിപ്പും മറ്റ് രാജസ്ഥാൻ നാടോടി ഗാനങ്ങളും അപർണയ്ക്ക് അയച്ചുകൊടുക്കാമെന്നും കൽവി പറഞ്ഞിട്ടുണ്ട്.

അതേ സമയം 'പത്മാവതി' സിനിമാ വിവാദത്തിൽ സുപ്രീം കോടതി ഇടപെട്ടു. ചിത്രവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്നു നിർദേശിച്ച കോടതി, ചിത്രത്തിന്റെ സംവിധായകനെയും നിർമ്മാതാക്കളെയും വിചാരണ ചെയ്യണമെന്ന ഹർജി തള്ളി. നിസ്സാരമായ കേസുമായി വന്ന പരാതിക്കാരൻ, അഭിഭാഷകനായതിനാൽ മാത്രം കോടതി ചെലവ് ഈടാക്കുന്നില്ലെന്നുമാണ് പറഞ്ഞത്.