വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാലാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.ദീപ്തി സതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'സാവിത്രി തമ്പുരാട്ടി' എന്നാണ് ദീപ്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി രാജസദസ്സിൽ നൃത്തം അവതരിപ്പിക്കുന്ന നർത്തകി കൂടിയാണ്. പോസ്റ്റർ പങ്കുവെച്ച് കഥാപാത്രത്തെക്കുറിച്ച് വിശദമായ കുറിപ്പും സംവിധായകൻ വിനയൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

കുറിപ്പിന്റെ പുർണ്ണരൂപം

'പത്തൊമ്പതാം നൂറ്റാണ്ടിലെ നാലാമത് ക്യാരക്റ്റർ പോസ്റ്റർ ആണിത്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന വളരെ ബൃഹത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടന്മാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന 'വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി'യെ ആണ് ഇന്നത്തെ പോസ്റ്ററിലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്.

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജസദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകി കൂടി ആയിരുന്നു. ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ താണജാതിക്കാർ അയിത്തത്തിന്റെ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു. അതേസമയം തന്നെ തീണ്ടലിന്റെയും തൊടീലിന്റെയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടുപുഴയിൽ നിന്ന് ഒരാൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. അധ:സ്ഥിതർക്കുവേണ്ടി മുഴങ്ങിക്കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു.

വേലായുധനെ നേരിൽക്കണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെയുണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്‌നിപരീക്ഷകളായിരുന്നു. ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകി.'

പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ പശ്ചാത്തലമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് നായകൻ. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്‌ക്രീനിൽ എത്തുക. വൻ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത്ത് രവി, അശ്വിൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ, സലിം ബാവ, ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്ത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദർ, ദുർഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവർക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുമെന്ന് വിനയൻ നേരത്തെ അറിയിച്ചിരുന്നു.

എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോർഡിങ് പൂർത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാർ, കലാസംവിധാനം അജയൻ ചാലിശ്ശേരി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ ബാദുഷ, എഡിറ്റിങ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓൾഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, ആക്ഷൻ സുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ ഇക്‌ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് രാജൻ ഫിലിപ്പ്, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജേഴ്‌സ് ജിസ്സൺ പോൾ, റാം മനോഹർ, വാർത്താ പ്രചരണം എ എസ് ദിനേശ്.