തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചനാ കുറ്റം. ഫ്ളാറ്റ് കമ്പനിക്ക് വേണ്ടി മുൻ സർക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയൽപൂഴ്‌ത്തിയെന്നും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്.

കേസിൽ നാലാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഉമ്മൻ ചാണ്ടിയെ പ്രതിചേർത്ത് കുറ്റപത്രം തയ്യാറാക്കി വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. ജലവിഭവ വകുപ്പ് ഫയൽ ആറ് മാസം പൂഴ്‌ത്തിവച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഇക്കാലയളവിൽ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. പുറമ്പോക്കിൽ നിന്ന് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചത് ജലവിഭവകുപ്പിന്റെ എതിർപ്പ് മറികടന്നാണെന്നും എഫ്.ഐ.ആറിലുണ്ട്. പുറമ്പോക്കല്ലെന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൻ ഫയലിൽ കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇത് അംഗീകരിച്ചു.

ജല അഥോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനിയറായ ആർ സോമശേഖരൻ, എസ് മധു എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. മുൻ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൻ മൂന്നാംപ്രതിയും ഫ്ളാറ്റുടമ ടി.എസ് അശോക് അഞ്ചാം പ്രതിയുമാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ ഭരത് ഭൂഷനും സർക്കാർ ഭൂമി ഫ്ളാറ്റുടമയ്ക്ക് ലഭിക്കാൻ ക്രമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഭൂമിയിടപാടിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് ഹർജി നൽകിയിരുന്നത്.

നേരത്തെ വി എസ്.അച്യുതാനന്ദനാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സർക്കാർ ഭൂമി കയ്യേറാൻ സ്വകാര്യകമ്പനിക്ക് അവസരമൊരുക്കിയെന്നാണ് വി.എസിന്റെ പരാതിയിൽ പറഞ്ഞിരുന്നത്.