മസ്‌കത്ത്: വാഹന ഉടമകളുടെ സൗകര്യാർഥം കറൻസി നോട്ടുകളും സ്മാർട്ട് കാർഡുകളും ഉപയോഗിക്കാൻ കഴിയുന്ന പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചുവരുകയാണ് മസ്‌കത്ത് നഗരസഭ. ഇതോടെ നഗരസഭയുടെ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനമിടുന്നവരുടെ ഏറ്റവും വലിയ തലവേദന മാറിയിരിക്കുകയാണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ മീറ്ററുകൾ സ്ഥാപിച്ചുവരുകയാണെന്ന് നഗരസഭയുടെ റവന്യൂ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ഹമെദ് സാലെം അൽ റസ്ബി പറഞ്ഞു. ഘട്ടംഘട്ടമായി നഗരത്തിന്റെ എല്ലാ ഭാഗത്തും പുതിയ മീറ്ററുകൾ സ്ഥാപിക്കും. പാർക്കിങ് ഫീസ് കറൻസി നോട്ടായും ഇടാം.

സ്മാർട്ട് കാർഡുകളാകട്ടെ നഗരസഭാ ഓഫിസിൽനിന്നാണ് ലഭിക്കുക. ഒന്ന്, അഞ്ച്, 10, 20 റിയാൽ എന്നിങ്ങനെ ഈ കാർഡുകൾ റീചാർജ് ചെയ്യാൻ കഴിയുമെന്നും നഗരസഭയിലെ കാർ പാർക്കിങ് മീറ്റർ വിഭാഗം മേധാവി ഖാലിദ് അൽ ഹസ്‌നി പറഞ്ഞു. സൗരോർജം ഉപയോഗിച്ചുള്ള മീറ്ററുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനും സൗകര്യമുണ്ടാകുമെങ്കിലും ഇത് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമായിരിക്കില്ല.

വാദി കബീർ, സീബ് സൂഖ്, അൽ ഖൂദ് എന്നിവിടങ്ങളിലാകും പുതിയ മീറ്ററുകൾ ആദ്യം സ്ഥാപിക്കുക. പെയ്ഡ് പാർക്കിങ് ആക്കി മാറ്റാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇവ സ്ഥാപിക്കും. പണം നൽകേണ്ടതില്ലാത്ത പാർക്കിങ് സ്ഥലങ്ങളിൽ ഏറെ സമയം വാഹനം പാർക്ക് ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതുമൂലം ആ ചുറ്റുപാടുകളിലെ വാണിജ്യ സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് പാർക്കിങ് സ്ഥലം കിട്ടാത്ത അവസ്ഥയുണ്ടാകുന്നു.