തിരുവനന്തപുരം: കൃത്യസമയത്ത് പ്രസംഗം തുടങ്ങണം. കൃത്യസമയത്ത് നിർത്തുകയും വേണം. ഇതാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ നിർദ്ദേശം. പക്ഷേ ഇതെല്ലാം പിസി ജോർജ് അട്ടിമറിക്കും.

തിരുവനന്തപുരം: ഗവർണറുടെ നയപപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കാൻ പൂഞ്ഞാർ എംഎ‍ൽഎ. പി.സി ജോർജിന് കിട്ടിയത് ആകെ ഒരു മിനിറ്റ്. എന്നാൽ ഒരു മിനിറ്റുകൊണ്ട് ഒത്തിരി പറഞ്ഞ് സഭയിൽ പി.സി. താരമായി. ആകെ ഒരു മിനിറ്റാണു പി.സി. ജോർജിന് അനുവദിച്ചിരുന്നതെങ്കിലും അദ്ദേഹം പരിധികടന്ന് മൂന്നു മിനിറ്റും നാലു സെക്കൻഡും പ്രസംഗിച്ചുവെന്നതാണ് വസ്തുത.

പിതിവ് പരിഹാസ ശൈലിയിൽ തന്നെയായിരുന്നു തുടക്കം. 2.20 മണിക്കൂറിൽ പിണറായി വിജയനു വേണ്ടി ഗവർണർ നടത്തിയ നയപ്രസംഗം എല്ലാവരെയും സന്തോഷിപ്പിച്ചു, ആരും ഉറങ്ങിയില്ല, എല്ലാവരും ചിരിച്ചു. ഭരണം മുഴുവൻ പിണറായി വിജയന്റെ കൈയിലായി. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവുപോലുമില്ല. എൽ.ഡി.എഫും യു.ഡി.എഫും ചക്കളത്തിൽ പേരു നടത്തിയാണ് ബിജെപിയെ സഭയിലെത്തിച്ചത്. അഡ്ജസ്റ്റുമെന്റ് ഭരണമാണ് ഇവിടെ നടക്കുന്നത്. ഇരുവരും ബിജെപിയെ എതിർക്കുന്നത് വീതം അവർക്കു കൂടി കൊടുക്കണമെന്നുള്ളതു കൊണ്ടാണെന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു.

കരുണാകരൻ സർക്കാർ, ഉമ്മൻ ചാണ്ടി സർക്കാർ എന്നൊക്കെ പറയാറുണ്ടെങ്കിലും പിണറായി സർക്കാർ എന്നു പറയുന്നതാണു ശരിക്കും അർഥവത്തെന്നു നിയമസഭയിൽ പി.സി. ജോർജ്. പിണറായിയോട് എതിരഭിപ്രായം പറയാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. കോടിയേരി ജീവിച്ചിരിക്കുന്നതിന് ഒരു തെളിവുമില്ല. എൽഡിഎഫും യുഡിഎഫും ചക്കളത്തിപ്പോരാട്ടം നടത്തി ജനങ്ങളെ പറ്റിക്കുകയാണ്. പേരിൽ രാമനും കൃഷ്ണനും ഉള്ളതുകൊണ്ടാണ് ഒ. രാജഗോപാൽ പി. ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തതെങ്കിൽ ഡപ്യൂട്ടി സ്പീക്കറായി മൽസരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഐ.സി. ബാലകൃഷ്ണന്റെ പേരിൽ കൃഷ്ണൻ ഉള്ളതു കണക്കിലെടുത്ത് അദ്ദേഹത്തിനു വോട്ട് നൽകാത്തതെന്തെന്നും നന്ദിപ്രമേയ ചർച്ചാവേളയിൽ പി.സി. ജോർജ് ചോദിച്ചു.

വരുദിനങ്ങളിൽ ഇടതിനേയും കോൺഗ്രസിനേയും ബിജെപിയേും കടന്നാക്രമിക്കുമെന്ന സൂചന തന്നെയാണ് ജോർജ് നൽകുന്നത്. ഇതിന് തനിക്ക് അധിക സമയമൊന്നും വേണ്ടെന്നും തെളിയിക്കുന്നു. സഭയിൽ ഇത്തവണ സ്വതന്ത്ര എംഎൽഎയായാണ് പിസി ജോർജ് എത്തിയത്. അതുകൊണ്ട് ഒരു മിനിറ്റ് മാത്രമേ ഓരോ വിഷയത്തിലും സംസാരിക്കാൻ ജോർജിന് ലഭിക്കൂ.