കോട്ടയം: അഡാർ ലൗ ആഘോഷിക്കുന്ന യുവജനങ്ങൾക്ക് ഉപദേശവും മുന്നറിയിപ്പുമായി പി.സി ജോർജ് എംഎ‍ൽഎ. കണ്ണൂരിലെ ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രൂരമായ കൊലപാതകത്തിലേക്ക് യുവാക്കളുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടാണ് പി.സി ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

കുഞ്ഞിനെയും കൈപിടിച്ച് നിൽക്കുന്ന ശുഹൈബിന്റെ ചിത്രം തന്റെ മനസ്സിൽ നിന്ന് മായുന്നില്ല. കണ്ണൂരിലെ പൈശാചിക അക്രമ രാഷ്ട്രീയത്തിന്റെ ഭയപ്പെടുത്തുന്ന മുഖവും ജോർജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നുകാണിക്കുകയാണ്. ഒരു ഭാഗത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി വലിയ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ മറുവശത്ത് പാർട്ടി ഗുണ്ടകളെ വളർത്തി എതിരഭിപ്രായമുള്ളവരെ വെട്ടിനിരത്തുന്നു. ആഘോഷങ്ങളും സന്തോഷങ്ങളും നമുക്കു വേണം. പക്ഷേ അതോടൊപ്പം സഹജീവിസ്‌നേഹവും വേണമെന്നും ജോർജ് പറയുന്നു.

പി.സി ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ആഡാർ ലൗ

നന്നായിട്ടുണ്ട് ഗാനവും, പാട്ടിലുള്ള കുഞ്ഞുങ്ങളുടെ അഭിനയവും.
നമ്മുടെ യുവതീ യുവാക്കളെ മറ്റൊരു വിഷയത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഈ ഗാനത്തിലെ ചിത്രങ്ങൾ ഉപയോഗിച്ചത് ഈ സിനിമയുടെ സംവിധായകനും അഭിനന്ദങ്ങൾ.

ആഘോഷങ്ങളും, സന്തോഷങ്ങളും നമുക്കുവേണം പക്ഷെ അതോടൊപ്പം സഹജീവി സ്‌നേഹവും. ഈ കഴിഞ്ഞ ദിവസം കണ്ണൂരിൽ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ ബോംബെറിഞ്ഞ് വീഴ്‌ത്തി, നിരവധി വെട്ടും കുത്തുമേൽപ്പിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. കൊലചെയ്യപ്പെട്ട ആ ചെറുപ്പക്കാരൻ ഒരു കൊച്ചിനെയും കയ്യിൽ പിടിച്ച് മുണ്ടുമുടുത്ത് നിൽക്കുന്ന ചിത്രം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.

പ്രബലരായ രാഷ്ട്രീയപാർട്ടികൾ എല്ലാം ചേർന്ന് നടത്തുന്ന അക്രമവും, കൊലപാതകവും കണ്ണൂരുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല ചെയ്യുന്നതിന് മുൻപേ, കൊല്ലുമെന്ന് പറഞ്ഞ് കൊലവിളി നടത്തി പ്രകടനവും നടത്തിയിരിക്കുന്നു. എത്ര നീചമായാണ് എതിർ നിലപാടുള്ളവരെ ഇക്കൂട്ടർ ഇല്ലായ്മ ചെയ്യുന്നതെന്നതിന് വലിയ ഉദ്ദാഹരണമാണ് ഇത്തരം പ്രവർത്തികൾ. ഇതിലൂടെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേടിയെടുക്കുന്നതാകട്ടെ ഭീതി ജനിപ്പിച്ച്കൊണ്ടുള്ള രാഷ്ട്രീയ അടിമത്തവും. ഒരുവശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി വലിയ പ്രക്ഷോപങ്ങൾ നടത്തുമ്പോൾ, മറുവശത്ത് പാർട്ടി ഗുണ്ടകളെ വളർത്തി എതിരഭിപ്രായമുള്ളവരെ വെട്ടി നിരത്തുന്നു.

ചിന്താ ശക്തിയുള്ള യുവജനമേ ഷുഹൈബെന്നത് നമുക്കുമുന്നിലുള്ള വലിയ ചോദ്യ ചിഹ്നമാണ്. കാലാ കാലങ്ങളായി അവസാനമില്ലാതെ തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം ക്യാൻസർ പോലെ നമുക്ക് ചുറ്റും പടരും. നിങ്ങൾക്കുള്ളൊരു ഭിന്നാഭിപ്രായം, ഈ ക്യാൻസറിനെ നിങ്ങളുടെ വീട്ടു പടിക്കലുമെത്തിക്കും. ഈ ക്യാൻസർ ഇനിയുമിങ്ങനെ പടരാൻ അനുവദിക്കരുത്.

രാഷ്ട്രീയ നേതാക്കളെ, ജനപ്രതിനിധികളെ നിങ്ങളുടെ മക്കളെയും കുടുംബത്തെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചും, ഇരുത്തിയതിനും ശേഷം ഓരോ കൊലപാതകങ്ങൾ കഴിയുമ്പോഴും കൂടെയുള്ളവർക്ക് ആവേശം പകരാൻ 'ഇതുനു പകരം ചോദിക്കുമെന്ന്' പറഞ്ഞു നടത്തുന്ന വെല്ലുവിളികൾ ഉണ്ടല്ലോ.. ആ വെല്ലുവിളി സ്വന്തം മക്കളെയോ സഹോദരങ്ങളെയോ കൂടെ ഇരുത്തി ഒരു പ്രാവശ്യമെങ്കിലും നടത്തുമോ..?

അങ്ങനെ ചെയ്താലേ നിങ്ങൾക്ക് മനസ്സിലാകൂ
നൊന്തുപെറ്റ ഒരമ്മയുടെ വേദന.
അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദന.
ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ വേദന.
ജേഷ്ടനെ നഷ്ടപ്പെട്ട സഹോദരന്റെ വേദന.
ഈ വേദനകൾക്കൊപ്പം നിങ്ങളെ മരണം വരെ വേട്ടയാടാനുള്ള തീരാ ശാപവും.