രണത്തിലിരുന്ന കാലയളവിൽ പല തലമുറകൾക്ക് ജീവിക്കാനാവശ്യമായ സ്വത്ത് സമ്പാദിച്ചുകൂട്ടുന്നവരാണ് നമ്മുടെ പല എംപിമാരും എംഎൽഎമാരും. ഇത്തരത്തിൽ കോടീശ്വരന്മാരായ ജനപ്രതിനിധികൾക്ക് പിന്നീട് പെൻഷൻ നൽകേണ്ട ആവശ്യമുണ്ടോ? പെൻഷനടക്കം മുൻ ജനപ്രതിനിധികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായമാരാഞ്ഞു.

മുൻ ജനപ്രതിനിധികൾക്ക് ആയുഷ്‌കാലം സൗജന്യ തീവണ്ടിയാത്ര പോലുള്ള സൗകര്യങ്ങൾ നൽകേണ്ട കാര്യമെന്താണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വറും എസ്. അബ്ദുൾ നസീറും ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യത്തിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറൽമാരോടും അഭിപ്രായം തേടിയിട്ടുണ്ട്. ഭരണകാലതത്തിനുശേഷം ജനപ്രതിനിധികൾ ദുരിതപൂർണമായ ജീവിതമല്ല നയിക്കുന്നതെന്ന് ഉറപ്പുവരുത്താൻ, സാമ്പത്തിക സഹായം തുടരുന്നതിനോട് കോടതി അനുകൂലിച്ചു.

ലോക് പ്രഹരി എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ. അനാവശ്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങലും മുൻ ജനപ്രതിനിധികൾക്ക് ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംഘടന ഹർജി സമർപ്പിച്ചത്. നികുതി ദായകരുടെ പണം മുൻജനപ്രതിനിധികൾക്ക് നൽകുന്നത് ജനാധിപത്യ മര്യാദയല്ലെന്നാണ് ലോക് പ്രഹരിയുടെ വാദം.

ജീവനക്കാർക്ക് നൽകുന്ന പെൻഷൻ ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതത്തിൽനിന്നാണെന്ന് സംഘടനയ്ക്കായി ഹാജരായ കാമിനി ജയ്‌സ്വാൾ വാദിച്ചു. എന്നാൽ, ജനപ്രതിനിധികൾ അത്തരമൊരു വിഹിതം നൽകുന്നില്ല. വിരമിക്കുന്നവർക്ക് ജീവിക്കാനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനാണ് പെൻഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, 80 ശതമാനം മുൻ ജനപ്രതിനിധികളും കോടീശ്വരന്മാരാണെന്ന് ഹർജിഭാഗം കോടതിയിൽ ബോധിപ്പിച്ചു.

ഭരണഘടനാ രൂപവൽകരണ വേളയിൽ മുൻ ജനപ്രതിനിധികൾക്ക് പെൻഷൻ നൽകുന്ന കാര്യം ചർച്ച ചെയ്തിരുന്നെന്നും അന്നത് നിരസിക്കപ്പെട്ടതാണെന്നും കാമിനി വാദിച്ചു. മുമ്പ് നാലുവർഷം സഭയിൽ പൂർത്തിയാക്കിയാൽ മാത്രമേ പെൻഷൻ അനുവദിച്ചിരുന്നുള്ളൂ. എന്നാലിപ്പോൾ നിയമം ഭേദഗതി ചെയ്തതിലൂടെ ഒരുദിവസം സഭാംഗമായിരുന്നവർക്കും പെൻഷൻ കിട്ടുന്ന സ്ഥിതിയായെന്നും ഹർജിക്കാർ വാദിക്കുന്നു.