റിലീസ് ചെയ്ത ആദ്യ ദിനം തന്നെ സമൂഹ മാധ്യമത്തിലൂടെ ഏറെ വിമർശനങ്ങൾ നേരിട്ട ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. എന്നാൽ ഇതിനെയൊക്കെ ഒഴിവാക്കി ഒടിയൻ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഈ അവസരത്തിലാണ് ഒടിയനെതിരെ വന്ന നെഗറ്റീവ് കമന്റുകളെ എതിർത്ത് അവതാരകയും നടിയുമായ പേളി മാണി രംഗത്തെത്തിയിരിക്കുന്നത്. സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു. ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പേളി നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചത്.

'ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രവണത ഒഴിവാക്കേണ്ടതാണ്. ഏത് സിനിമ വന്നാലും ആദ്യ ദിനത്തിൽത്തന്നെ പോയി റിവ്യൂ ഇട്ട് കുളമാക്കരുത്. അതിന് കഴിവുള്ളവർ വേറെയുണ്ട്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നുലുണ്ടായിട്ടില്ല. മോഹൻലാലിന്റെ ബ്രില്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായി.

നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാൽ തകർക്കാൻ പറ്റുന്നതല്ല എന്ന ഡയലോഗാണ് തനിക്കും വിമർശകരോട് പറയാനുള്ളതെന്നും' പേളി വീഡിയോയിൽ പറയുന്നു. നിങ്ങളോട് ഇത് പറയാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ടെന്നാണ് കരുതുന്നതെന്നും ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ അത് നിങ്ങൾക്ക് തുറന്ന് പറയാമെന്നും പേളി വീഡിയോയിൽ പറയുന്നു. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരോട് പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും പേളി വീഡിയോയിൽ പറയുന്നു.

ഒടിയനെതിരെ റിലീസ് ദിനം സോഷ്യൽ മീഡിയയിൽ വലിയ ഡീഗ്രേഡിങ് തന്നെയാണ് നടന്നത്. സിനിമ കണ്ടവർ ആരോഗ്യകരമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ മറ്റു ചിലർ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ പോസ്റ്റുകളുമായെത്തിയത്. വിമർശകരുടെ വായടപ്പിച്ച് മൂന്നു ദിവസം കൊണ്ട് 60 കോടി രൂപ് ചിത്രം നേടി. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ഇതോടെ ഒടിയന്റെ പേരിലായി.