തിരുവനന്തപുരം:അമ്മച്ചിയെ കണ്ടിട്ട് എന്റെ അമ്മയെപോലെ ഉണ്ട് എന്ന് പറഞ്ഞ് അടുതെത്തി ഭക്ഷണം വാങ്ങി കൊടുത്തയാൾ തന്റെ പണവും തട്ടി മുങ്ങുമെന്ന് തങ്കമ്മ അമ്മച്ചി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.തലസ്ഥാന നഗരത്തിലെ പേരൂർക്കട ജംങ്ഷനിൽ വർഷങ്ങളായി മുറുക്കാൻ വിൽക്കുന്നയാളാണ് തങ്കമ്മ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താൻ 32 വർഷമായി പേരൂർക്കട എസ്ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ ആൾ വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചടവില്ലാത്ത ലോൺ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് പണവും തട്ടി മുങ്ങിയത്.

വഴിയോരക്കച്ചവടക്കാർക്ക് 25,000 രൂപ വീതം തിരിച്ചടയ്ക്കേണ്ടാത്ത ബാങ്ക് വായപ കിട്ടിയിട്ടുണ്ടോ എന്നാണ് അയാൾ അടുത്തതായി ചോദിച്ചത്. ഇല്ല മക്കളേ എന്നു പറഞ്ഞതും, തന്റെ ഭാര്യ പേരൂർക്കടയിലെ ഒരു ബാങ്കിലെ മാനേജർ ആണെന്നും പറഞ്ഞു മൊബൈൽ ഫോൺ എടുത്തു ഭാര്യയോടു സംസാരിക്കുന്നതു പോലെ അഭിനയിച്ചു സംസാരിച്ചു. പാവം അമ്മച്ചിയാണ് 25,000 രൂപ കൊടുക്ക് എന്നു പറഞ്ഞു. തുടർന്നു മുദ്രപത്രം വാങ്ങാൻ പണം ആവശ്യപ്പെട്ടു. ഹാർവിപുരത്ത് വഴിയോരക്കച്ചവടം നടത്തുന്ന സഹോദരനും കൂടി വായ്പ വേണമെന്നു വയോധിക പറഞ്ഞു. തുടർന്ന് മുദ്രപത്രം വാങ്ങാൻ പണം മാത്രം തന്നാൽ മതി എന്ന് പറഞ്ഞു.

500 രൂപയാണ് അയാൾ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ച മുഴുവൻ നടത്തിയ കച്ചവടത്തിൽ നിന്നും ആകെ ലഭിച്ച 400 രൂപ അയാൾക്ക് നൽകുകയായിരുന്നു. അത് മതി അമ്മാ ബാക്കി 100 രൂപ ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞ് മുങ്ങിയയാളെ പിന്നെ ദീർഘനേരമായിട്ടും ആരും കണ്ടില്ല. ഉച്ചയായതോടെ സമീപത്തെ മറ്റൊരു കച്ചവടക്കാരനോട് കാര്യം പറഞ്ഞപ്പോഴാണ് തന്നെ വന്നയാൾ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് തങ്കമ്മ അമ്മച്ചിക്ക് മനസ്സിലായത്. അയ്യോ എന്റെ ഒരാഴ്ചത്തെ പൈസയാണല്ലോ മൂന്ന് ദോശയും തന്നിട്ട് അയാൾ കൊണ്ട് പോയത് എന്ന് പറഞ്ഞ് വിഷമത്തിലും ചിരിക്കുകയാണ് അമ്മച്ചി.