കോഴിക്കോട്‌ : മദ്രസ കമ്മിറ്റിയുടെ ഭൂമി കെപിസിസി ജനറൽ സെക്രട്ടറിയും ബന്ധുക്കളും ചേർന്ന്‌ കയ്യേറിയതായി പരാതി. ‌ കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യനെതിരെ കോഴിക്കോട്‌ നരിക്കുനിക്കടുത്തുള്ള മുക്കടംകാട്‌ മദ്രസാകമ്മിറ്റിയാണ്‌ പരാതിയുമായി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർക്ക്‌ മദ്രസാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്‌.

മുക്കടംകാട്‌ മദ്രസാകമ്മിറ്റിയുടെ കുരുവട്ടൂരിലെ പൊയിൽതാഴത്തുള്ള സ്ഥലമാണ്‌ എൻ സുബ്രഹ്മണ്യന്റെ ബന്ധുക്കൾ കയ്യേറിയത്‌. ജൂലൈ 17നായിരുന്നു സംഭവം. സ്ഥലത്തിന്‌ കെട്ടിയ പുതിയ ‌കരിങ്കൽ മതിലും തകർത്തു. കയ്യേറ്റക്കാർ സുബ്രഹ്മണ്യന്റെ സഹോദരൻ വിനോദും പൊയിലിൽ രാജേഷുമാണെന്ന്‌ പരാതിയിൽ പറയുന്നു‌. സുബ്രഹ്മണ്യന്റെ പിൻബലത്തിലാണ്‌ മതസ്ഥാപനഭൂമിക്ക്‌ നേരായ അതിക്രമമെന്നതിനാലാണ്‌ കെപിസിസി, ഡിസിസി നേതാക്കൾക്ക്‌ പരാതി നൽകിയത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്‌തനായറിയപ്പെടുന്ന നേതാവാണ്‌ എൻ സുബ്രഹ്മണ്യൻ.

മുക്കടംകാട്‌ മദ്രസാകമ്മിറ്റി പ്രസിഡന്റ്‌ പി അസ്സയിൻഹാജി, ജനറൽ സെക്രട്ടറി പി കെ അബ്ദുൾ അസീസ്‌ എന്നിവരാണ്‌ കോൺഗ്രസ്‌ നേതാക്കളെ നീതി തേടി സമീപിച്ചത്‌. ആക്രമണത്തിൽ നിന്നും ഗുണ്ടായിസത്തിൽ നിന്നും സംരക്ഷണം നൽകണമെന്നും അഭ്യർഥിച്ചിട്ടുണ്ട്‌. ‌ എം പി മാരുൾപ്പെടെ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾക്കും പരാതി കൈമാറി‌. ചേവായൂർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്‌. കുരുവട്ടൂർ പൊയിൽത്താഴത്ത് കെ സി അഹമ്മദ് എന്നിവരുടെ പേരിലുള്ള കൊല്ലറക്കൽ എന്ന പറമ്പിൽ 1942 മുതൽ ഗവൺമെന്റ് ഹരിജൻ വെൽഫെയർ സ്കൂൾ എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നിരുന്നു. 1981 ൽ കെ സി അഹമ്മദിന്റെ കുടുംബമാണ്‌ മദ്രസാകമ്മിറ്റി‌ക്ക്‌ ഭൂമി വിട്ടുകൊടുത്തത്‌. സ്കൂൾ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. 39 വർഷമായി ഇവിടുത്തെ ആദായങ്ങൾ എടുക്കുന്നതും മദ്രസാകമ്മിറ്റിയാണ്‌.