ഒട്ടാവ: ഹൈവേകളിൽ അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ട്രക്ക് ഡ്രൈവർ ട്രെയിനിംഗിന് ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് 1200 പേർ ഒപ്പിട്ട നിവേദനം നൽകി. ഒട്ടാവയിലെ ഹൈവേകളിൽ വാഹനമോടിക്കാൻ സാധാരണക്കാർക്ക് ഭീതി ഉളവാക്കുന്നുവെന്നും ട്രക്ക് ഡ്രൈവർമാരുടെ അശ്രദ്ധ മിക്കവാറും അപകടങ്ങൾ വിളിച്ചുവരുത്തുമെന്നുമാണ് നിവേദനത്തിൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ ഹംബോൾട്ട് ബ്രോങ്കോസിൽ 16 പേരുടെ മരണത്തിന് ഇടയാക്കിയ ട്രക്ക് അപകടത്തെ തുടർന്നാണ് ഇത്തരത്തിലൊരു നിവേദനം നൽകാൻ പൊതുജനങ്ങൾ തീരുമാനിച്ചത്. റോഡുകൾ സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുകയാണെന്ന് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ഹൈവേകളിൽ വാഹനമോടിക്കാൻ സാധാരണക്കാർക്ക് ഇപ്പോൾ ഭയമാണ്. കാനഡയിലെ ഹൈവേകളിലെല്ലാം അപകടം വിതച്ചുകൊണ്ടാണ് ഇത്തരം ട്രക്കുകൾ പായുന്നത്. ട്രക്ക് ഡ്രൈവർമാരുടെ ഡ്രൈവിങ് രീതികൾ നിയന്ത്രിക്കാൻ ഫെഡറൽ നിയമം തന്നെ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നു.