ന്യൂഡൽഹി: സിവിൽ സർവീസസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐ.പി.എസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.

ഐ.പി.എസിന് പുറമെ, ഇന്ത്യൻ റെയിൽവേ സുരക്ഷാ സേന , ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീം കോടതി അനുമതി നൽകി. .

സന്നദ്ധ സംഘടനായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദി ഡിസബിൾഡ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്. ഓക എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സിവിൽ സർവീസസ് പരീക്ഷ വിജയിച്ചവർക്ക് ഏത് സർവീസിൽ പ്രവർത്തിക്കാനാണ് താത്പര്യം എന്ന് വ്യക്തമാക്കി അപേക്ഷ നൽകേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാൽ അംഗപരിമിതർക്ക് ഏപ്രിൽ ഒന്നിന് നാല് മണിവരെ അപേക്ഷ നൽകാൻ സുപ്രീം കോടതി സമയം അനുവദിച്ചു. യു.പി.എസ്.സി. സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയർ മുഖേനെയോ ആണ് അപേക്ഷ നൽകേണ്ടത്.

അംഗപരിമിതർക്ക് പൊലീസ് സേന വിഭാഗങ്ങളിൽ നിലവിൽ അപേക്ഷിക്കാൻ കഴിയില്ലായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ഏപ്രിൽ 15-ന് ആണ് ഹർജി ഇനി സുപ്രീം കോടതി പരിഗണിക്കുക.