തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയൻ നിലമ്പൂർ ആസ്ഥാനമാക്കി ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിർമ്മിച്ച വർക്കല, പൊന്മുടി പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടേയും കൊല്ലം റൂറൽ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനിൽ നിയമിക്കുക. മൂന്ന് വർഷത്തിനുശേഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമ്പോൾ ബറ്റാലിയനിൽ 1000 പേരുണ്ടാകും. ഇതിൽ പകുതിയും വനിതകളാവും.

സംസ്ഥാനത്ത് പൊലീസ് നിർവ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിൽ 25 പുതിയ പൊലീസ് സബ്ബ് ഡിവിഷനുകൾക്ക് രൂപം നൽകും. നിലവിൽ 60 സബ്ബ് ഡിവിഷനുകളാണുള്ളത്. തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, വയനാട്, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽ പുതിയ വനിതാ പൊലീസ് സ്റ്റേഷനുകളും തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും. നിലവിൽ 14 പൊലീസ് ജില്ലകളിലാണ് വനിതാ പൊലീസ് സ്റ്റേഷനുകളുള്ളത്.

സംസ്ഥാനത്ത് 15 പൊലീസ് ജില്ലകളിലെ സൈബർ സെല്ലുകൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളാക്കി മാറ്റും. നിലവിൽ സൈബർ പൊലീസ് സ്റ്റേഷനുകൾ ഉള്ളത് തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിലാണ്. ഇതോടെ 19 പൊലീസ് ജില്ലകളിലും സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ നിലവിൽ വരും.

ഐ ജി റാങ്കിലുള്ള ഡയറക്ടറുടെ നേതൃത്വത്തിൽ പൊലീസിൽ സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സോഷ്യൽ പൊലീസിങ് വിഭാഗം നിലവിൽ വരും. നിലവിലുള്ള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങൾക്ക് പുറമെയാണിത്. കണ്ണൂർ ജില്ലയെ വിഭജിച്ച് കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നീ പൊലീസ് ജില്ലകൾക്ക് രൂപം നൽകും. എല്ലാ പൊലീസ് സ്റ്റേഷനുകളെയും സർവ്വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ക്രമസമാധാന വിഭാഗം എ ഡി ജി പി ഡോ.ഷേക്ക് ദർവേഷ് സാഹിബ് കൃതജ്ഞത പറഞ്ഞു.
വർക്കല, പൊന്മുടി, കൊട്ടാരക്കര എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ മന്ത്രിമാരും എംഎ‍ൽഎ മാരും മറ്റ് ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

ആധുനിക സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് വർക്കല, പൊന്മുടി എന്നിവിടങ്ങളിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠവും വിനോദ സഞ്ചാര കേന്ദ്രങ്ങളായ വർക്കല പാപനാശം ബീച്ചും അധികാര പരിധിയിലുള്ള വർക്കല പൊലീസ് സ്റ്റേഷൻ 1922 ലാണ് സ്ഥാപിതമായത്. 7200 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം ശിശു, വനിതാ, ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലെ കെട്ടിടവും വർക്കലയിലേതുപോലെ തനത് കേരളീയ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് നിർമ്മിച്ച കെട്ടിടങ്ങൾക്കായി 2.80 കോടി രൂപ ചെലവാക്കി.

2011 ൽ കൊല്ലം റൂറൽ പൊലീസ് ജില്ല രൂപീകരിച്ച ശേഷം പരിമിത സൗകര്യങ്ങൾ മാത്രമുള്ള കെട്ടിടങ്ങളിലാണ് കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നത്. 2019-20 വർഷത്തെ സംസ്ഥാന പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് കൊട്ടാരക്കരയിൽ കൊല്ലം റൂറൽ ജില്ലാ പൊലീസിന് വേണ്ടി കൺട്രോൾ റൂം സ്ഥാപിച്ചത്. ഐഷാ പോറ്റി എംഎ‍ൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നുമാണ് കൺട്രോൾ റൂം നിർമ്മാണത്തിനായി തുക കണ്ടെത്തിയത്.