ഹൈദരാബാദ്: ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലാണ് ചർച്ചകൾ. പകൽ 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ഇവിടെ ചൂട്. ഈ ചൂടിൽ താരമാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കോൺഗ്രസിലെ യഥാർത്ഥ താരം. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയെന്നതാണ് പിണറായിയെ ശ്രദ്ധേയനാക്കുന്നത്. പൊലീസ് അകമ്പടിയോടെ എത്തിയതും അദ്ദേഹം മാത്രമായിരുന്നു. ത്രിപുരയിൽ സിപിഎമ്മിന് ഭരണം പോയി. ബംഗാളിൽ നേരത്തെ തന്നെ പുറത്തായിരുന്നു. ഇതോടെയാണ് കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് സിപിഎം ചുരുങ്ങുന്ന അവസ്ഥ വന്നത്.

കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ മണിക് സർക്കാരായിരുന്നു താരം. എല്ലാ ക്യാമറയും ഫോക്കസ് ചെയ്തത് മണിക് സർക്കാരിലായിരുന്നു. അതാണ് പിണറായിയിലേക്ക് ഇത്തവണ എത്തുന്നത്. ഭാര്യ കമലയുമൊത്ത് ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലേക്ക് പിണറായി എത്തിയപ്പോഴേക്കും മാധ്യമങ്ങൾ വളഞ്ഞു. ആരാണ് ഈ വി.ഐ.പി. എന്നു സംശയിച്ചുനിന്നവരോട് മാധ്യമപ്രവർത്തകർ പറഞ്ഞുകൊടുത്തു -'അതു കേരള സി.എം.' പ്രതികരണത്തിന് കേരളത്തിലെ മാധ്യമപ്രവർത്തകർ അടുത്തുകൂടിയെങ്കിലും അദ്ദേഹം മിണ്ടിയില്ല. ഗൗരവം വിടാതെ വേദിയിലേക്ക്. കേരളത്തിന് പ്രത്യേക പരിഗണനയും ഉണ്ട്.

സമ്മേളന പ്രതിനിധികളും പിണറായിയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ നേതാക്കളും പിണറായിയുടെ അടുത്ത് വന്ന് ആശയ വിനിമയം നടത്തുന്നു. ബന്ധം പുതുക്കുന്നു. മറ്റൊരു നേതാവിനും ഇത്തവണ ഇത്ര ആരാധകർ സിപിഎം സമ്മേളന വേദിയിൽ ഇല്ല. നേതാക്കളോടെല്ലാം സൗമ്യമായി ചിരിച്ച് കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് പിണറായി. അടുത്ത നേതൃത്വം എങ്ങനെയായിരിക്കണമെന്നതിലും പിണറായിയുടെ വാക്കുകൾ നിർണ്ണായകമാകും. പ്രകാശ് കാരാട്ടുമായി ചേർന്ന് യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ പിണറായി ചരട് വലിക്കുന്നതായാണ് വിലയിരുത്തൽ.

സിപിഎം. സമ്മേളനവേദികൾ സാധാരണ ചുവപ്പുമയമായിരിക്കും. പക്ഷേ, ഹൈദരാബാദിലെ വേദിയിൽ പശ്ചാത്തലത്തിന് ചുവപ്പല്ല, പച്ചയാണ് നിറം. മുളകൾ നിരന്നുനിൽക്കുന്ന പശ്ചാത്തലമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആർഭാടമില്ലെന്നത് സമ്മേളനത്തിന്റെ സവിശേഷതയാണ്. ഹരിത ചട്ടം ഏറക്കുറെ നടപ്പാക്കാനുള്ള ശ്രമവുമുണ്ട്. ബാഗുകൾ, തിരിച്ചറിയൽകാർഡുകൾ എന്നിവയെല്ലാം ചണം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണ്.