തിരുവനന്തപുരം: ത്രിപുരയിൽ ഇപ്പോൾ നേരിട്ടിരിക്കുന്ന തിരിച്ചടി താത്കാലികമാണെന്നും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലൂടെ സംസ്ഥാനത്ത് ഇടതുപക്ഷം തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഭരണം ഉപയോഗിച്ചും വൻതോതിൽ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയിൽ ബിജെപി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്കാകെ തിരിച്ചടിയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കേന്ദ്ര ഭരണം ഉപയോഗിച്ചും വൻതോതിൽ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി വിജയം നേടിയത്. ഇത് രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികൾക്കാകെ തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്ര ഭരണം ഉപയോഗിച്ചും വൻതോതിൽ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയിൽ ബിജെപി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികൾക്കാകെ തിരിച്ചടിയാണ്.

ദേശീയതയുടെ പേരിൽ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമർത്തുന്ന ബിജെപി, ത്രിപുരയിൽ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേർന്നാണ് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36.5 ശതമാനം വോട്ട് ലഭിച്ച കോൺഗ്രസ്സിനെ പൂർണ്ണമായിത്തന്നെ ബിജെപി പിടിച്ചെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കോൺഗ്രസ്സിന് ഇത്തവണ 1.8 ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച് സിപിഎം 42.7 ശതമാനം വോട്ട് നേടിയിട്ടുണ്ട്. ഇടതുപക്ഷ മുന്നണിക്കാകെ 45.6 ശതമാനം വോട്ട് ലഭിച്ചു. ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പ് ജയത്തെത്തുടർന്ന് ബിജെപിയും ഐ.പി.എഫ്.ടിയും ഇടതുമുന്നണി പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ത്രിപുരയിലെ ജനങ്ങൾ അക്രമത്തെ ധീരമായി പ്രതിരോധിക്കുമെന്ന് ഉറപ്പാണ്. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയിൽ ഇടതുപക്ഷം തിരിച്ചുവരും. ഈ തിരിച്ചടി താൽക്കാലികമാണ്.