തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരോട് കാർക്കശ്യത്തോടെ പെരുമാറുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി ഒട്ടും മോശമല്ല. എന്തിനും കൃത്യത വേണെന്ന് അദ്ദേഹം പലതവണ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചിരുന്നു. ഇത് കൂടാതെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ യോഗം വിളിച്ചും അച്ചടക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ക്ലാസെടുത്തു. എന്തായാലും മുഖ്യമന്ത്രിയുടെ പലരെയും നന്നാക്കാൻ നോക്കിയിട്ടും സ്വന്തം മന്ത്രിമാരുടെ കാര്യത്തിൽ ഒന്നും നടക്കുന്നില്ലെന്നാണ് അറിയുന്നത്. കാരണം കർക്കശക്കാരനായ പിണറായി വിളിച്ച യോഗത്തിൽ ഭൂരിപക്ഷം മന്ത്രിമാരും എത്തിയില്ല.

മുഖ്യന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിന് മന്ത്രിമാർ വരാത്തതിനാൽ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗം മാറ്റുകയും ചെയ്തു. സമ്പൂർണ പാർപ്പിട പദ്ധതിയുടെ അവലോകന യോഗം 28ന് ചേരാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. ആറുവകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതിയുടെ പ്രവർത്തനം.

എന്നാൽ യോഗത്തിന് പട്ടിക ജാതിവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ മാത്രമാണെത്തിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സെക്രട്ടേറിയറ്റിൽ മറ്റൊരു യോഗത്തിനുശേഷം എത്താമെന്ന് അറിയിച്ചു.

തദ്ദേശഭരണ മന്ത്രി കെ.ടി. ജലീൽ, ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ, വൈദ്യുതി മന്ത്രി എം.എം. മണി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവർ യോഗത്തിന് എത്തിയില്ല. ഇതേക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞപ്പോൾ രണ്ടുദിവസം മുമ്പ് മാത്രമാണ് മന്ത്രിമാരെ യോഗത്തിനെക്കുറിച്ച് അറിയിച്ചതെന്ന് മനസ്സിലായി.