തിരുവനന്തപുരം: കർണാടകത്തിലെ സംഭവങ്ങൾ ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്, കർണാടക നിയമസഭയിൽ മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്‌ബുക്കിൽ ആണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണ്ണാടകത്തിലെ സംഭവങ്ങൾ. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപി ക്ക് മന്ത്രിസഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.

കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണ്ണർ പദവിയെ മാറ്റരുത്. ബിജെപിയുടെ തീരുമാനം ഗവർണ്ണർ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവൻ എന്തു തീരുമാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത്.

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിച്ച കർണ്ണാടക ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണം.