തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പ്രതീക്ഷിത ഒഴിവുകളേക്കാൾ വളരെയധികം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നത് ചില ചൂഷണങ്ങൾക്കും അനഭിലഷണീയമായ പ്രവണതകൾക്കും വഴിവെക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം പരിഗണിച്ചുകൊണ്ട് ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച് സലാമിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളിൽ നിന്നും പിഎസ്‌സി നിയമന ശുപാർശകൾ നൽകിവരുന്നത്. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകൾ യഥാസമയം കൃത്യതയോടെ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി വരുന്നുണ്ട്.

പിഎസ്‌സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകൾ, അതിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകൾ, തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.