- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെരുപ്പും കല്ലുമെറിഞ്ഞ് നടത്തിച്ചു; കൂത്തുപറമ്പിലെ വെടിവയ്പ്പോടെ മുഖ്യശത്രുവായി; തകർത്തു തരിപ്പണമാക്കിയ വീടും പറമ്പും ഇപ്പോഴും അനാഥം; വെടിയേറ്റുവീണ പുഷ്പൻ കിടക്കപ്പായിൽത്തന്നെ; എല്ലാം മറന്ന് രാഘവന്റെ ചരമവാർഷികത്തിൽ പിണറായി എത്തും; കാൽനൂറ്റാണ്ടു നീണ്ട രാഷ്ട്രീയപീഡനങ്ങൾ ഇനി മറക്കാം!
കണ്ണൂർ: കാൽ നൂറ്റാണ്ടിലേറെക്കാലം രാഷ്ട്രീയ എതിരാളിയായി കണ്ട് എം വി രാഘവന്റെ രണ്ടാം ചരമവാർഷിക ദിനം ഉദ്ഘാടനം ചെയ്യാൻ നാളെ മുഖ്യമന്ത്രി പിണറായി വിജയനെത്തുന്നു. സി.എം. പി. അരവിന്ദാക്ഷൻ വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ സിപിഐ.(എം.) ജില്ലാ സെക്രട്ടറിയും പ്രസംഗകരുടെ നിരയിലുണ്ട്. 1987 ൽ ബദൽരേഖയുടെ പേരിൽ സി.എം. പി. രൂപീകരിച്ച് പുറത്തുപോകേണ്ടി വന്ന എം. വി. രാഘവനും കുടുംബത്തിനും നേരിടേണ്ടി വന്ന പീഡനത്തിന് ചരിത്രം മാപ്പുകൊടുക്കില്ലെന്നു കരുതുന്നവരാണു സാക്ഷികളായ കണ്ണൂർക്കാരിൽ പലരും. രാഘവൻ സ്ഥാപിച്ച കണ്ണൂർ എ.കെ.ജി. സ്മാരക സഹകരണാശുപത്രിയും പരിയാരം മെഡിക്കൽ കോളേജും സിപിഐ.(എം.) പിടിച്ചെടുത്തതോടെ എല്ലാം അദ്ദേഹത്തിന് പുറത്തുനിന്നു നോക്കി കാണേണ്ടി വന്നു. ഇത്രയേറെക്കാലം ഒരു പാർട്ടി മുൾമുനയിലാക്കി നിർത്തിയ വ്യക്തി കേരളചരിത്രത്തിൽ മാത്രമല്ല രാജ്യത്തു തന്നെ അപൂർവ്വമാണ്. അത്രയേറെ സഹിക്കേണ്ടി വന്നിരുന്നു എം വി ആറിന്. സി.എംപി. പിറന്നപ്പോൾ എ.കെ. ജി. ആശുപത്രി പിടിച്ചെടുക്കാൻ സിപിഐ.(എം.) നടത്തിയ നീക്കം കണ്ണൂരിന് മറക
കണ്ണൂർ: കാൽ നൂറ്റാണ്ടിലേറെക്കാലം രാഷ്ട്രീയ എതിരാളിയായി കണ്ട് എം വി രാഘവന്റെ രണ്ടാം ചരമവാർഷിക ദിനം ഉദ്ഘാടനം ചെയ്യാൻ നാളെ മുഖ്യമന്ത്രി പിണറായി വിജയനെത്തുന്നു. സി.എം. പി. അരവിന്ദാക്ഷൻ വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ സിപിഐ.(എം.) ജില്ലാ സെക്രട്ടറിയും പ്രസംഗകരുടെ നിരയിലുണ്ട്.
1987 ൽ ബദൽരേഖയുടെ പേരിൽ സി.എം. പി. രൂപീകരിച്ച് പുറത്തുപോകേണ്ടി വന്ന എം. വി. രാഘവനും കുടുംബത്തിനും നേരിടേണ്ടി വന്ന പീഡനത്തിന് ചരിത്രം മാപ്പുകൊടുക്കില്ലെന്നു കരുതുന്നവരാണു സാക്ഷികളായ കണ്ണൂർക്കാരിൽ പലരും. രാഘവൻ സ്ഥാപിച്ച കണ്ണൂർ എ.കെ.ജി. സ്മാരക സഹകരണാശുപത്രിയും പരിയാരം മെഡിക്കൽ കോളേജും സിപിഐ.(എം.) പിടിച്ചെടുത്തതോടെ എല്ലാം അദ്ദേഹത്തിന് പുറത്തുനിന്നു നോക്കി കാണേണ്ടി വന്നു. ഇത്രയേറെക്കാലം ഒരു പാർട്ടി മുൾമുനയിലാക്കി നിർത്തിയ വ്യക്തി കേരളചരിത്രത്തിൽ മാത്രമല്ല രാജ്യത്തു തന്നെ അപൂർവ്വമാണ്. അത്രയേറെ സഹിക്കേണ്ടി വന്നിരുന്നു എം വി ആറിന്.
സി.എംപി. പിറന്നപ്പോൾ എ.കെ. ജി. ആശുപത്രി പിടിച്ചെടുക്കാൻ സിപിഐ.(എം.) നടത്തിയ നീക്കം കണ്ണൂരിന് മറക്കാനാകില്ല. ആദ്യ തെരഞ്ഞെടുപ്പിൽ രാഘവന്റെ പാനൽ അട്ടിമറിക്കപ്പെട്ടു. പരാജയപ്പെട്ട് പുറത്തിറങ്ങിയ രാഘവനെ ആശുപത്രി ആസ്ഥാനം മുതൽ ചെരിപ്പെറിഞ്ഞും കല്ലെറിഞ്ഞുമാണ് പാർട്ടി അണികൾ ഒരു കിലോമീറ്ററിലേറെ നടത്തിച്ചു കൊണ്ടു പോയത്. അതോടെ രാഘവന് സിപിഐ.(എം.) നോട് അടങ്ങാത്ത കലിയായിരുന്നു. അതിനു ശേഷമാണ് പരിയാരം മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത്. അതും എൽ.ഡി.എഫ് അധികാരത്തിലേറിയപ്പോൾ പിടിച്ചടക്കി. രാഘവന്റെ സ്വന്തം പ്രസ്ഥാനം എന്നാരോപിച്ച സിപിഐ.(എം.) അവർ പിടിച്ചടക്കിയപ്പോൾ രാഘവൻ രൂപീകരിച്ച അതേ ഭരണഘടന പ്രകാരമാണ് ഇന്നും പരിയാരം മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. രാഘവനോടുള്ള ശത്രുത നാൾക്കുനാൾ വർദ്ധിക്കുകയായിരുന്നു.
1994 നവംബർ 25 ന് കൂത്തുപറമ്പ് വെടിവെപ്പോടെ രാഘവൻ സിപിഐ.(എം.) ന്റെ മുഖ്യശത്രുവായി. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾക്കെതിരെ സമരം നടത്തിയ എസ്.എഫ് ഐ.ക്കാർക്കു നേരെ പൊലീസ് മർദ്ദനം നടന്ന കാലം. ജില്ലാ സഹകരണ ബാങ്കിലെ നിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ
ഉദ്ഘാടനത്തിനെത്തുന്ന രാഘവനെ തടയാൻ ഡിവൈഎഫ്ഐ. തീരുമാനിച്ചു. രാവിലെ 11.45 ന് കൂത്തുപറമ്പിലെത്തിയ രാഘവനെ തടയാൻ അഞ്ഞുറോളം യുവാക്കളെത്തിയിരുന്നു. രാഘവനു നേരെ അക്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ആയിരത്തിലേറെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആദ്യം മന്ത്രിക്ക് ഗോ ബാക്ക് വിളിച്ചു. പിന്നീട് കരിങ്കൊടി കാട്ടി. ഈ സമയം മന്ത്രിക്ക് നേരെ കുപ്പിച്ചില്ലും കല്ലേറും വന്നു. അതോടെ സ്ഥിതി നിയന്ത്രണാതീതമായി. മന്ത്രിയെ രക്ഷിക്കാൻ എന്ന പേരിൽ പൊലീസ് വെടിയുതിർത്തു. ഈ വെടിവെപ്പിൽ അഞ്ചു യുവാക്കൾ മരിച്ചു വീണു. കെ.കെ. രാജീവൻ, ഷിബുലാൽ, ബാബു, മധു, റോഷൻ, എന്നിവർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ പുതുക്കുടുയിൽ പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്. അന്നുമുതൽ ഇന്നു വരെ കിടക്കപ്പായിൽ തളർന്നു കിടപ്പാണ് പുഷ്പൻ. 'അധികാരത്തിന്റെ ഹുങ്കിൽ രാഘവൻ ചെയ്തുകൂട്ടിയതാണ് കൂത്തുപറമ്പ് സംഭവം. എന്റെ കാര്യത്തിൽ എനിക്കൊട്ടും ദുഃഖമില്ല. പ്രസ്ഥാനത്തിന് വേണ്ടിയാണ് ഞാൻ എന്റെ ജീവൻ നൽകിയത്...' മുമ്പൊരിക്കൽ പുഷ്പൻ പറഞ്ഞതാണിത്. ഇതിനെല്ലാം ഉത്തരവാദിയായി സിപിഐ.(എം.) കണക്കാക്കിയ എം വി രാഘവന്റെ വീട് അന്ന് വൈകീട്ടു തന്നെ സംഘടിതമായി അക്രമിക്കപ്പെട്ടു. പാപ്പിനിശ്ശേരിയിലെ വീട് ഒരു ഭാഗത്തു നിന്ന് തകർക്കപ്പെടുമ്പോൾ മറുഭാഗത്ത് തീ ആളിക്കത്തുകയായിരുന്നു. രാഘവന്റെ ഗ്രന്ഥശേഖരങ്ങൾ, വീടിനൊപ്പം കത്തിയമർന്നു. കിണറിൽ പെട്രോളൊഴിച്ചു. ചുറ്റുമതിലിടിച്ച് കിണറ്റിലിട്ടു. പിന്നീടൊരിക്കലും രാഘവൻ സ്വന്തം വീട്ടിലേക്കു പോയിട്ടില്ല. ഇന്നും രക്തസാക്ഷിയെപ്പോലെ രാഘവന്റെ സ്ഥലം അതേ നിലയിലാണ്. അവിടെ വീട് പുനർനിർമ്മിക്കാനോ സ്ഥലം നന്നാക്കാനോ രാഘവന്റെ പിന്മുറക്കാരിൽ ആരും തയ്യാറായില്ല. വീട് തകർക്കപ്പെട്ടതിനെ തുടർന്ന് പാർപ്പിടം നഷ്ടപ്പെട്ട എം വി രാഘവൻ ഭാര്യ ജാനകിയേയും മക്കളായ ഗിരീഷ്, നികേഷ്, രാജേഷ്, എന്നിവരേയും കൂട്ടി കണ്ണൂരിലെ കന്റോൺമെന്റിൽ താമസം മാറ്റേണ്ടി വന്നു. പട്ടാള ഭരണത്തിൻ കീഴിലായ കന്റോൺമെന്റിലെ വീട്ടിലായിരുന്നു മരണം വരേയും അദ്ദേഹം കഴിഞ്ഞത്.
എം വിആർ മരിക്കുന്നതിന് മാസങ്ങൾക്കു മുമ്പു തന്നെ മറവിരോഗബാധിതനായിരുന്നു. അക്കാലത്തായിരുന്നു സിപിഐ.(എം.) നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിക്കാനെത്തിയത്. മൂത്തമകൻ ഗിരീഷിനെ പോലും തിരിച്ചറിയാനാവാത്ത അവസ്ഥ; ചോദ്യമോ ഉത്തരമോ നേരെ പറയാൻ വയ്യാത്ത വേളയിൽ അദ്ദേഹം സിപിഐ.(എം.) മുമായി സഹകരിക്കാമെന്നു പറഞ്ഞുവെന്നാണ് പാർട്ടിക്കാർ പ്രചരിപ്പിച്ചത്. എന്നാൽ ഗിരീഷ് ഇത് അംഗീകരിക്കുന്നില്ല. നികേഷ് അടക്കമുള്ളവർ സിപിഐ.(എം )യുമായി അടുക്കുകയും ചെയ്തു. സി.എംപി, സിപിഐ.(എം.) അനുകൂല വിഭാഗവും പിറന്നു,. അവർ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും പി.ജയരാജനും ഒക്കെ പ്രസംഗകരാകുന്നത്.

എം വി രാഘവന്റെ രണ്ടാ ചരമവാർഷികത്തോടനുബന്ധിച്ചു പുതിയ മാറ്റങ്ങളെക്കുറിച്ചു കൂത്തുപറമ്പ് വെടിവെപ്പിലെ പുതുക്കുടിയിൽ പുഷ്പനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പാർട്ടി പ്രാദേശികഘടകത്തിന്റെ അനുമതിയോടെ മാത്രമേ പുഷ്പന്റെ പ്രതികരണം ലഭിക്കൂ. പുഷ്പൻ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായും പാർട്ടി നിലപാട് അംഗീകരിക്കുന്നതായും പുഷ്പനുവേണ്ടി പ്രാദേശിക ഘടകം പറയുന്നു. 22 വർഷമായി കിടക്കപ്പായിൽ കഴിയുന്ന പുഷ്പനെ തേടിവരരുതെന്ന ഒരു സന്ദേശവും പ്രാദേശിക ഘടകം അപേക്ഷിച്ചു.
കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം കൊടുത്ത മന്ത്രിയും കൂട്ടുപ്രതികളും കൂട്ടക്കൊലയുടെ കാരണത്തിന് കാലമെത്ര കടന്നുപോയാലും ഉത്തരം പറയേണ്ടി വരും എന്നാണ് ഡിവൈഎഫ്ഐ. അന്നു പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ബലത്തിൽ കുറ്റവാളികൾ രക്ഷപ്പെട്ടാലും ജനങ്ങളുടെ മുമ്പാകെ അവർ കൊടും കുറ്റവാളികൾ തന്നെയെന്നായിരുന്നു ഡിവൈഎഫ്ഐ. പ്രഖ്യാപിച്ചിരുന്നത്. മന്ത്രി രാഘവനും ഡപ്യൂട്ടി കലക്ടർ ടി.ടി. ആന്റണിയും ഡിവൈ.എസ്‌പി. ഹക്കിം ബത്തേരിയും എ.എസ്‌പി. രവത ചന്ദ്രശേഖറുമാണ് എല്ലാറ്റിനും ഉത്തരവാദിയെന്നാണ് ഡിവൈഎഫ്ഐ. പറഞ്ഞിരുന്നത്.



