തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ സ്വതസിദ്ധമായ ശൈലിയിൽ നർമ്മത്തിന്റെ മേമ്പൊടിയിൽ പരിഹസിച്ച് ഏറനാട് എംഎൽഎ എംഎൽഎ പി.കെ. ബഷീർ.നിയമസഭയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗവർണ്ണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചകൾക്കിടെയാണ് എംഎൽഎ സർക്കാരിനെ കടന്നാക്രമിച്ചത്.സംസാരിത്തിനിടെ മാസ്‌ക് താഴ്‌ത്തിവെക്കരുത് എന്ന് ഓർമ്മിച്ച സഭ അംഗത്തിന്റെ കമന്റാണ് എംഎൽഎയെ ചൊടിപ്പിച്ചത്.അപ്പോൾ തന്നെ വന്നു കമന്റ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ തന്നെ മാസ്‌ക് താഴ്‌ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ..' ഒഴുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞു.

തുടർന്നും സർക്കാരിനെതിരെയുള്ള പരിഹാസമായിരുന്നു എംഎൽഎയുടെ പ്രസംഗം. പ്രസംഗത്തിനിടെ തലശേരി എംഎൽഎ എ.എൻ.ഷംസീറിനെയും ബഷീർ പരിഹസിച്ചു. ഷംസീറിനെ ഓർത്താണ് തനിക്ക് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു. ഏട്ടത്തിയെ നിർത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാൾ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്. പാർട്ടി ക്ലാസുകളെടുക്കുന്ന എം വിഗോവിന്ദൻ മാസ്റ്റർ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണമെന്നും ബഷീർ പറഞ്ഞു.

സംസാരം മുറുകുന്നതിനിടയ്ക്ക് സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ച സ്പീക്കറെയും എംഎൽഎ വെറുതെ വിട്ടില്ല.'അങ്ങ് പണ്ടു പാർലമെന്റിൽ എന്നെ പോലെനിന്ന് കുറച്ചു മിനിറ്റുകൾക്ക് വേണ്ടി വാദിച്ചിരുന്നു. അതോർക്കണം. അന്നത്തെ അങ്ങയുടെ സ്ഥാനത്ത് ഞാനാണ് ഇവിടെ എന്ന് മറക്കല്ലേ' എന്നായിരുന്നു സ്പീക്കർക്കുള്ള ബഷീറിന്റെ മറുപടി. ലീഗ് ഒരിക്കലും നക്കാപ്പിച്ചാ മോഹിച്ച് എൽഡിഎഫിലേക്ക് ക്ഷണിച്ചാലും വരില്ലെന്നും യുഡിഎഫ് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി