ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നിലവിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രി പ്രകാശ് ജാവദേക്കറിനെ കാബിനറ്റ് മന്ത്രിയാക്കി എന്നതാണ് പ്രധാന മാറ്റം.

ഇത് കൂടാതെ 19 പുതിയ സഹമന്ത്രിമാരെയും മോദി നിയോഗിച്ചു. രാഷ്ട്രപതി ഭവനിലാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാമനായി പ്രകാശ് ജാവദേക്കർ സത്യപ്രതിജ്ഞ ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശിനും പഞ്ചാബിനും കൂടുതൽ മന്ത്രിമാരെ കിട്ടി. രാജസ്ഥാനും ഉത്തരാഖണ്ഡിനും പരിഗണന ലഭിച്ചിട്ടുണ്ട്. യുപിയിലെ ദലിത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു ദലിത് പ്രാതിനിധ്യവും കൂട്ടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സമുദായ വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള നടപടിയും കേന്ദ്രമന്ത്രിസഭാ പുനഃസംഘടയിൽ നരേന്ദ്ര മോദി വരുത്തിയിട്ടുണ്ട്. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം ജെ അക്‌ബറിനെയും മന്ത്രിയാക്കി എന്നതാണ് ഇപ്പോഴത്തെ പുനഃസംഘടനയിലെ പ്രധാനപ്പെട്ട മറ്റൊരു മാറ്റം.

ബിജെപി എംപിമാരായ എസ്.എസ്.അലുവാലിയ, വിജയ് ഗോയൽ, രാംദാസ് അത്താവാലെ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എം.ജെ.അക്‌ബർ, പി.പി.ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര പാണ്ഡെ, ഫഗൻസിങ് കുലസ്തെ, അനിൽ മാധവ് ദവെ, ഭൂപേന്ദർ യാദവ്, അർജുൻ മേഘ്വാൾ, അജയ് താംത, സുഭാഷ് ഭാംറെ, കൃഷ്ണരാജ്, മൻസുഖ് ഭായി മണ്ഡാവിയ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെുടുപ്പ് മുൻനിർത്തിയാണ് പുനഃസംഘടനയെങ്കിലും മന്ത്രിമാരുടെ പ്രവർത്തന നിലവാരവും പ്രധാനമന്ത്രി പരിശോധിച്ചിരുന്നു. ഇതു കൂടി അടിസ്ഥാനമാക്കിയാണ് പുനഃസംഘടന. സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കാബിനറ്റ് റാങ്കുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയിൽനിന്ന് വാർത്താവിനിയമ മന്ത്രാലയത്തിന്റെ ചുമതല ഒഴിവാക്കിയേക്കും. അദ്ദേഹത്തിന്റെ ജോലി ഭാരം കുറയ്ക്കണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിക്കുള്ളത്.

അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ ഭാരവാഹി നിര പുനഃസംഘടിപ്പിച്ചിരുന്നില്ല. ബിജെപി ദേശീയ ഉപാധ്യക്ഷൻ പുരുഷോത്തം റൂപാല, ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, വക്താവ് എം.ജെ.അക്‌ബർ എന്നിവരാണു സംഘടനയിൽ നിന്നു സർക്കാരിലേക്കു മാറ്റിയത്.

2014 മേയിൽ അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയുടെ രണ്ടാമത്തെ വികസനമാണിത്. ആദ്യവികസനം 2014 നവംബറിലായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിസഭയുടെ നിലവിലെ അംഗബലം 64 ആണ്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ചു മന്ത്രിസഭയിൽ 82 അംഗങ്ങൾ വരെയാകാം. കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. സുരേഷ് ഗോപി രാജ്യസഭാംഗമായതിനു പിന്നാലെ അദ്ദേഹത്തിനു കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, കർണാടക, അസം എന്നിവിടങ്ങളിൽനിന്നുള്ളവരെ മന്ത്രിമാരാക്കിയപ്പോൾ കേരളത്തെ അവഗണിച്ചു.

കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇവരാണ്:

  • ഫഗൻ സിങ് കുലസ്‌തെ (മധ്യപ്രദേശ്)
  • എസ്.എസ്.അലുവാലിയ (പശ്ചിമ ബംഗാൾ)
  • രമേഷ് ജിഗാജിനാഗി (കർണാടക)
  • വിജയ് ഗോയൽ (രാജസ്ഥാൻ)
  • രാംദാസ് അത്താവാലെ (മഹാരാഷ്ട്ര)
  • രാജൻ ഗൊഹെയിൻ (അസം)
  • അനിൽ മാധവ് ദവെ (മധ്യപ്രദേശ്)
  • പുരുഷോത്തം റൂപാല (ഗുജറാത്ത്)
  • എം.ജെ.അക്‌ബർ (ജാർഖണ്ഡ്)
  • അർജുൻ മേഘ്വാൾ (രാജസ്ഥാൻ)
  • ജസ്വന്ത് സിങ് ഭാഭോർ (ഗുജറാത്ത്)
  • മഹേന്ദ്ര നാഥ് പാണ്ഡെ (ഉത്തർ പ്രദേശ്)
  • അജയ് താംത (ഉത്തരാഖണ്ഡ്)
  • കൃഷ്ണ രാജ് (ഉത്തർപ്രദേശ്)
  • മൻസുഖ് മണ്ഡാവിയ (ഗുജറാത്ത്)
  • അനുപ്രിയ പട്ടേൽ (ഉത്തർ പ്രദേശ്)
  • സി.ആർ.ചൗധരി (രാജസ്ഥാൻ)
  • പി.പി.ചൗധരി (രാജസ്ഥാൻ)
  • സുഭാഷ് ഭാംറെ (മഹാരാഷ്ട്ര)