പറ്റ്ന: ബിഹാറിൽ 12 വയസുള്ള നാലാംക്ലാസുകാരിയോട് മോശമായി പെരുമാറിയതിൽ കുപിതരായ ഗ്രാമവാസികൾ പ്രധാനാധ്യാപകനെ തല്ലിച്ചതച്ചു. തുടർന്ന് പോക്സോ വകുപ്പ് അനുസരിച്ച് ഹെഡ്‌മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പിപ്രി ബഹിയാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

കവിളിൽ കടിച്ചതിനെ തുടർന്ന് പെൺകുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകൾ ഓടിക്കൂടുകയുമായിരുന്നു. ഇയാളെ സ്‌കൂളിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് കൂടുതൽ ആളുകൾ സ്‌കൂളിനു പുറത്ത് തടിച്ചുകൂടി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ ഇയാളെ പൊലീസ് വാഹനത്തിലേറ്റി കൊണ്ടുപോവുകയായിരുന്നു.