മലപ്പുറം: സോഷ്യൽമീഡിയയിലൂടെ പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിന് സഹോദരനെതിരെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ വ്യാജ പീഡന പരാതി. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് സഹോദരൻ തന്നെ സഹോദരൻ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി നൽകിയത്.

ആദ്യം ചൈൽഡ് ലൈനിനാണ് പരാതി നൽകിയത്. ഇതെ തുടർന്ന് ഇവർ കേസ് പൊലീസിന് കൈമാറുകയായിരന്നു. പോക്സോ കേസായതുകൊണ്ടുതന്നെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎസ്‌പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗൺസലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായത്.

കസ്റ്റഡിയിലെടുത്ത സഹോദരൻ ഇക്കാര്യങ്ങൾ നേരത്തെ തന്നെ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും മുഖവിലയ്ക്കെടുത്തിരുന്നില്ല. അറസ്റ്റിലാകുന്ന പ്രതികളെല്ലാം വാദിക്കുന്നപോലെ രക്ഷപ്പെടാനുള്ള നീക്കം മാത്രമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസും പിന്നീടാണ് യാഥാർഥ്യം പൊലീസിനും ബോധ്യമായത്.