മലപ്പുറം: മലപ്പുറത്ത് പോക്സോ കേസിൽ മൂന്നാമതും അദ്ധ്യാപകൻ അറസ്റ്റിൽ. ഏഴുവർഷം മുമ്പ് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതായകേസിലും പിടിയിലായിരുന്ന അദ്ധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫി(53) നെയാണ് താനൂർ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ് ചെയ്യപ്പെട്ടത്. നിരവധി വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയതിനാണ് ഇത്തവണ അറസ്റ്റ്. താനൂരിലെ ഒരു വിദ്യലയത്തിൽ അദ്ധ്യാപകനായിരിക്കെയാണ് അറസ്റ്റ്.

ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നിലധികം കുട്ടികളെ ഇയാൾ ലൈംഗികാതിക്രമണത്തിന് വിധേയനാക്കിയിതായി സൂചനയുണ്ട്. ഏഴുവർഷം മുമ്പും ഇയാൾ അദ്ധ്യാപകനായിരുന്ന സമയത്ത് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതായി പരാതി ലഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആദ്യ പോക്സോ കേസിൽ പ്രതിയായ അഷ്റഫിനെ സ്‌കൂൾ അധികൃതർ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് നാട്ടുകാർ സ്‌കൂളിൽ കയറി അക്രമം നടത്തിയതായി പരാതി ഉയർന്നിരുന്നു. രാജ്യത്ത് സ്ത്രീപീഡന- പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികൾ പൂർത്തിയാകുന്നില്ലെന്ന പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്.