കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. അടുത്ത മാസം ഒന്ന് വരെയാണ് റിമാൻഡ് നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച്ച പ്രോസിക്യൂഷൻ വിശദീകരണം നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി അടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിർമ്മാതാവ് ജോണി സാഗരികയാണ് പരാതി നൽകിയത്.

പൾസർ സുനിയും ഉൾപ്പെട്ട ഈ കേസിൽ എബിൻ എന്നയാളെയും മറ്റൊരാളേയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സുനിക്കെതിരെ ഈ സംഭവത്തിൽ കേസെടുത്തത്. അന്ന് സുനിയുടെ ടെമ്പോ ട്രാലസറിന്റെ ക്ലീനറായിരുന്നു എബിൻ.

യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനൽ ചർച്ചയിലാണ് നടിയുടെ ഭർത്താവും സിനിമാ നിർമ്മാതാവുമായയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചു വർഷം മുൻപാണ് സംഭവം നടന്നത്. കൊച്ചിയിൽ വച്ചാണ് സുനി നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും നടിയെ കൊണ്ടുവരാൻ ഏർപ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൾസർ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലിൽ പോകാനായി പൾസർ സുനിയുടെ വണ്ടിയിൽ കയറിയ നടിയെ ഇയാൾ ഹോട്ടലിലെത്തിക്കാതെ വാഹനത്തിൽ ഇരുത്തി കറങ്ങി.

റമദാൻ ഹോട്ടലിൽ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോൾ ഭയന്ന നടി ഫോണിൽ ഭർത്താവിനെ വിവരമറിയിച്ചു. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് നടി ചോദിച്ചപ്പോൾ പൾസർ സുനി ഹോട്ടലിൽ കൊണ്ടിറക്കിയെന്നും അന്ന് നടിയുടെ ഭർത്താവ് വെളിപ്പെടുത്തിയിരുന്നു. നടിക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പൾസർ സുനി ലക്ഷ്യം വെച്ചിരുന്നത്.