ഫ്ളോറിഡ: ഫ്ളോറിഡയുടെ തലസ്ഥാനമായ തലഹാസിയിലെ യോഗാ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടുണ്ടായ വെടിവയ്‌പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തതായി തലഹാസി പൊലീസ് ചീഫ് മൈക്കിൾ ഡിലിയൊ അറിയിച്ചു. വെടിവയ്പ് നടത്തിയ പ്രതി സ്വയം വെടിവച്ചു മരിച്ചതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അഞ്ചു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്നറിയുന്നു. മരിച്ചവരുടെയോ, പ്രതിയുടെയോ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വെടിയൊച്ച കേട്ടു യോഗാ സ്റ്റുഡിയോയിലേക്ക് ഓടിയെത്തിയ യുവാവ് അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ കൂടുതൽ മരണം സംഭവിക്കുമായിരുന്നുവെന്നും പൊലീസ് ചീഫ് പറഞ്ഞു. സംഭവത്തെകുറിച്ചു വിവരം ലഭിക്കുന്നവർ തലഹാസി പൊലീസുമായി ബന്ധപ്പെടണമെന്നും ചീഫ് അറിയിച്ചു.