ബ്രിട്ടനിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികൾ നിയന്ത്രണമില്ലാതെ കുതിച്ചെത്തുന്നത് കുറയ്ക്കാനായി അതിർത്തിയിലെ കമ്പിവേലികളിൽ പന്നിത്തലകൾ കോർത്ത് വച്ചാൽ മതിയെന്ന് ഹംഗേറിയൻ രാഷ്ട്രീയനേതാവ് ജോർജി സ്‌കോപ്ഫ്ലിൻ പ്രഖ്യാപിച്ചത് വൻ വിവാദമാകുന്നുവെന്ന് റിപ്പോർട്ട്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ഹംഗറിയിലെ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.രാജ്യത്തെ തീവ്രവലതുപക്ഷപാർട്ടിയായ ഫിഡെസ് പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന നേതാവാണ് ഇദ്ദേഹം. തങ്ങളുടെ പാർട്ടി അഭയാർത്ഥികൾക്ക് നേരെ പുലർത്തുന്ന മനോഭാവത്തോടുള്ള വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലാണ് എംഇപി കൂടിയായ സ്‌കോപ്ഫ്ലിൻ ഈ വിവാദപരമായ നിർദ്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാർട്ടി അഭയാർത്ഥികളോട് പുലർത്തുന്ന വിരോധത്തെ വിമർശിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡയറക്ടറായ ആൻഡ്രൂ സ്ട്രോഹ്ലെൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയെന്നോണമാണ് സ്‌കോപ്ഫ്ലിൻ ഈ പരാമർശം നടത്തിയിരിക്കുന്നത്.അഭയാർത്ഥികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനായി ഹംഗറിയിലെ ഒഫീഷ്യലുകൾ അതിർത്തിയിലെ കമ്പിവേലികളിൽ വെജിറ്റബിൾസ് കൊണ്ടുള്ള മുഖം മൂടികൾ സ്ഥാപിച്ചതിനെ തുടർന്നാണ് ഈ വിവാദ വിഷയത്തിൽ തീ പാറുന്ന വാഗ്വാദം അരങ്ങേറിയിരിക്കുന്നത്.അഭയാർത്ഥികൾ യുദ്ധത്തിൽ നിന്നും പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്ത് വരുന്നവരാണെന്നും അതിനാൽ ഹംഗറി സ്ഥാപിക്കുന്ന മുഖംമൂടികൾ അവരെ പിന്തിരിപ്പിക്കില്ലെന്നുമായിരുന്നു സ്ട്രോഹ്ലെൻ അഭിപ്രായപ്പെട്ടിരുന്നത്.

മുസ്ലിം അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം മനുഷ്യ ചിത്രങ്ങൾ ഹറാമായതിനാലായിരിക്കുമിത് ചെയ്യുന്നതെന്നായിരുന്നു സ്‌കോപ്ഫ്ലിൻ ഞൊടിയിട മറുപടിയേകിയിരുന്നത്.എന്നാൽ പന്നിത്തലകൾ സ്ഥാപിക്കുന്നതായിരിക്കും കൂടുതൽ ഫലപ്രദമെന്നും സ്‌കോപ്ഫ്ലിൻ കൂട്ടിച്ചേർത്തു.തുടർന്ന് സ്‌കോപ്ഫ്ലിന്റെ ഈ അഭിപ്രായ പ്രകടനം രാജ്യമാകമാനം കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. അദ്ദേഹം മനുഷ്യത്വത്തെ അപമാനിക്കുന്നുവെന്ന് വരെ നിരവധി പേർ വിമർശിച്ചിട്ടുണ്ട്. ഒരു എംഇപിയെന്ന നിലയിൽ സ്‌കോപ്ഫ്ലിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് നിയോനാസികൾ അജ്ഞാതമായി നടത്തുന്ന ട്രോളുകളിലെ പ്രതികരണത്തിലേക്ക് തരംതാണുവെന്നും സ്ട്രോഹ്ലെൻ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.

സമീപകാലത്തായി ഹംഗറിയിലേക്ക് വർധിച്ച തോതിലുള്ള അഭയാർത്ഥി പ്രവാഹമാണുള്ളത്. 2015ൽ 177,35 അസൈലം അപേക്ഷകളാണ് ഹംഗറിക്ക് ലഭിച്ചത്. ഇതിൽ വെറും 146 എണ്ണം മാത്രമാണ് അംഗീകരിച്ചിട്ടുള്ളതെന്നാണ് സർക്കാർ സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തുന്നത്.കഴിഞ്ഞ വർഷം മാർട്ടിൽ ഹംഗേറിയൻ സർക്കാർ ഒരു സ്റ്റേറ്റ് എമർജൻസി പ്രഖ്യാപിച്ചിരുന്നു. യൂറോപ്പ് അഭിമുഖീകരിച്ച് കൊണ്ടിരുന്ന കടുത്ത അഭയാർത്ഥി പ്രശ്നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനെ തുടർന്ന് ഹംഗറിയുടെ സെർബിയൻ അതിർത്തിയിൽ 1500 സുരക്ഷാ ഭടന്മാരെ അധികമായി വിന്യസിച്ചിരുന്നു. അഭയാർത്ഥികൾ രാജ്യത്തേക്ക് കടക്കുന്നത് തടയുകയായിരുന്നു ഇവരുടെ കടമ.