തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളയാത്ര നടത്താൻ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം ഉണ്ടായതിന് പിന്നിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിന്റെ ഇടപെടൽ. സുനിൽ കനുഗോലു യോഗത്തിൽ പങ്കെടുത്തിരുന്നു. ആദ്യമായിട്ടാണ് രാഷ്ട്രീയ കാര്യ സമിതി അംഗമല്ലാത്ത ഒരാൾ യോഗത്തിൽ സജീവമായത്. കനുഗോലുവിന്റ നേതൃത്വത്തിൽ കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ രഹസ്യ സർവേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. സിറ്റിങ് എംപിമാർ ഭൂരിഭാഗം പേരും മത്സരിക്കുന്നതിനെ റിപ്പോർട്ട് അനുകൂലിക്കുന്നു. ചില മണ്ഡലങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ ഇറക്കണമെന്ന നിർദ്ദേശമാണ് കനുഗോലു മുമ്പോട്ട് വയ്ക്കുന്നത്.

നിയോജക മണ്ഡലങ്ങളിൽ സർക്കാർ നടത്തുന്ന ജനസദസ്സുകൾക്ക് ബദലായി, സർക്കാരിന്റെ വീഴ്ചകളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ജനുവരിയിലാകും നടക്കുക. യാത്രയുടെ സമയക്രമം പിന്നീട് തീരുമാനിക്കും. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതിനുശേഷം നടത്തുന്ന ആദ്യ കേരളയാത്രയാണിത്. സർക്കാർ ജനസദസുമായി മണ്ഡലങ്ങളിൽ സജീവമാകുമ്പോൾ ബദലായി കോൺഗ്രസും പോർമുഖം തീർക്കണമെന്ന അഭിപ്രായമാണ് കേരള യാത്രയാകുന്നത്. സിറ്റിങ് എംപിമാർ മണ്ഡലത്തിൽ കൂടുതൽ സജീവമാകണമെന്ന് നേതൃത്വം നിർദ്ദേശിച്ചു. സർക്കാരിന്റെ വീഴ്ചകൾ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുന്ന പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യണം. നാലര മാസത്തിനുശേഷമാണ് രാഷ്ട്രീയകാര്യ സമിതിയോഗം ചേർന്നത്.

കർണാടകയിൽ അധികാരം പിടിക്കാൻ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലു കേരളത്തിലും കോൺഗ്രസിന് വേണ്ടി തന്ത്രം മെനയും. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോൺഗ്രസ് തന്ത്രങ്ങൾ രൂപപ്പെടുത്താനും പ്രധാന പങ്കുവഹിച്ചു. തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയർത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാംപെയ്ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു.

കർണാടകയിലെ ബെല്ലാരി ജില്ലയിൽ ജനിച്ച കനഗോലു നിലവിൽ ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനഗോലു ബിജെപിക്കൊപ്പമായിരുന്നു പ്രവർത്തിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൗത്യ സംഘത്തിൽ കനഗോലുവിനെയും ഉൾപ്പെടുത്താൻ സോണിയ ഗാന്ധി നിർദ്ദേശം നൽകിയിയിരുന്നു. എന്നും തിരശ്ശീലയുടെ പിന്നിൽ നിൽക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അധികം സംസാരിക്കാത്ത, കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, പബ്ലിസിറ്റിയോ, ബഹുമതികളോ ആഗ്രഹിക്കാത്ത അന്തർമുഖനായ വ്യക്തി. പലരും ആദ്യമായിട്ടായിരിക്കും ഇദ്ദേഹത്തെ കേൾക്കുന്നതും അറിയുന്നതും.

തെരഞ്ഞെടുപ്പു കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് സുനിൽ കനുഗോലു. പ്രശാന്ത് കിഷോറിനൊപ്പമാണ് ഈ പ്രഫഷനിൽ സുനിൽ പയറ്റിത്തെളിഞ്ഞത്. അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിൽ കനുഗൊലുവിന്റെ തുടക്കം. 2012 മുതൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം രംഗത്തിറങ്ങി. നിരവധി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പം പ്രശാന്ത് കിഷോറിന്റെ വലംകൈയായി സുനിൽ കനുഗൊലു പ്രവർത്തിച്ചു. പിന്നീട് തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിനെയും സഹായിച്ചു. എന്നാൽ ഈ ബന്ധം ഏറെ നീണ്ടില്ലെന്ന് മാത്രമല്ല, തെറ്റിപ്പിരിയുകയും ചെയ്തു.

ബിജെപി വിട്ട പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരാനുള്ള ശ്രമം നടത്തിയപ്പോൾ സുനിൽ കനഗോലുവും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് ഹൈക്കമാന്റിന് പ്രശാന്ത് കിഷോറിനെ ഒപ്പം ചേർക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തിൽ പലർക്കും അതിനോട് താത്പര്യമില്ലായിരുന്നു. പ്രശാന്ത് മുന്നോട്ട് വെച്ച ഡിമാന്റുകൾ അംഗീകരിക്കാനാവില്ലെന്ന വാദം ശക്തമായതോടെ, രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കോൺഗ്രസ് പ്രവേശനം അസ്ഥാനത്തായി. ഈ ഘട്ടത്തിലൊന്നും സുനിൽ കനഗോലുവിന്റെ പേര് കോൺഗ്രസ് ക്യാംപിൽ പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാൽ പ്രശാന്ത് കിഷോർ പിന്മാറിയതോടെ സുനിൽ കനഗോലുവിനെ കോൺഗ്രസിന്റെ ഭാഗമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞു.

കോൺഗ്രസ് സ്ട്രാറ്റജി വകുപ്പിന്റെ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കർണാടകയിൽ 2023 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും തുടങ്ങി. കനുഗോലു കോൺഗ്രസിനൊപ്പം ചേരുമ്പോൾ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, പക്ഷേ, അതിനൊരു ദിശയില്ലായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൂർണ പിന്തുണയോടെ എത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കുകയും ബിജെപി സർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഉൾപ്പെടുത്തി ഒരു ടീം ഉണ്ടാക്കുകയും ചെയ്തു.

ദിവസം 20 മണിക്കൂറാണ് കോൺഗ്രസിന്റെ വിജയത്തിനായി കനുഗോലു പണിയെടുത്തത്. ഒരുദിവസം പോലും അവധിയെടുത്തില്ല. പലപ്പോഴും അന്തർമുഖനായി ഇരിക്കാനായിരുന്നു കനുഗോലുവിന് ഇഷ്ടം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു. 2017ന്റെ തുടക്കത്തിൽ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്.

സിപിഎമ്മിന്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കിൽ പ്രഫഷനൽ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രശാന്ത് കിഷോറിനൊപ്പമായിരുന്ന സുനിൽ കനഗോലുവിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രത്യേക താൽപര്യമെടുത്ത് കേരളത്തിലെത്തിക്കുന്നത്.