- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിനു ദൈവം നൽകിയ വരദാനമാണെന്ന് ക്രിസോസ്റ്റത്തിന്റെ ഡോക്ടർ പറഞ്ഞു; പിണറായിയെ തൊടാൻ ആരു വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കും! വ്യക്തി പൂജയിൽ വാസവനെ തളയ്ക്കാൻ ഗോവിന്ദനായില്ല! ക്രിസ്മസ് നാളിന് ശേഷം 'ദൈവപുത്രന്റെ പിറവി' തുറമുഖം സമ്മാനിച്ചുവോ?
കണ്ണൂർ: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയന് പല വിശേഷണം കിട്ടി. പ്രതിപക്ഷം കളിയാക്കാനായി പലതും പറഞ്ഞപ്പോൾ മുഖ്യമന്ത്രിയെ മന്ത്രിമാർ പുകഴ്‌ത്തലുകൊണ്ട് പൊതിഞ്ഞു. ഇരട്ടച്ചങ്കനും കപ്പിത്താനും എല്ലാം പിണറായി കേട്ട് മടുത്തതായിരുന്നു. ഇതിനിടെയാണ് മന്ത്രി വാസവന്റെ ക്ലാസ് പ്രയോഗമെത്തിയത്. പിണറായിയെ വാസവൻ വിശേഷിപ്പിച്ചത് 'ദൈവാവതാരമായിട്ടായിരുന്നു'. ഇതിനെ വ്യക്തിപൂജയായി ചിലർ വിലയിരുത്തി. അടുത്ത സിപിഎം സെക്രട്ടറിയേറ്റിൽ വാസവൻ വിമർശന മുനയിൽ നിൽക്കുമെന്ന് പോലും ഏവരും കരുതി. എന്നാൽ ദൈവാവതാര പിറവിയുടെ ക്രിസ്മസ് കഴിയുമ്പോൾ പുതുവർഷത്തിൽ ഭരിക്കാൻ വാസവന് ഒരു വമ്പൻ വകുപ്പ് കൂടി കിട്ടുകയായിരുന്നു. ഇനി തുറമുഖ മന്ത്രിയാണ് വാസവൻ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ പദ്ധതിയുടെ അമരക്കാരൻ.
വലിയ പുനഃസംഘടനകൾ നടത്താതെ തന്നെ വാസവന്റെ രജിസ്‌ട്രേഷൻ ഏറ്റെടുത്ത് കടന്നപ്പള്ളി രാമചന്ദ്രന് നൽകി പകരം തുറമുഖം നൽകിയ ഇടപെടൽ. അങ്ങനെ ദൈവാവതാര ചർച്ചകളിൽ വാസവൻ അതിജീവനം നടത്തുകയാണ്. പിണറായിയെ 'ദൈവാവതാരം ആക്കുന്നതിനോട്' സിപിഎമ്മിന് താൽപ്പര്യമില്ലെന്ന തരത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. സിപിഎം വ്യക്തി പൂജയെ അനുകൂലിക്കുന്ന പാർട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. മന്ത്രി വി.എൻ . വാസവൻ പറഞ്ഞതിനെ കുറിച്ചു അദ്ദേഹത്തോട് ചോദിക്കണമെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറിയുടെ വിശദീകരണമൊന്നും വാസവന് വിനയായില്ല. ഈ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് കഴിഞ്ഞാൽ താനാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്ന സന്ദേശം ഏവർക്കും നൽകുകയാണ് വാസവൻ.
നവകേര സദസിന്റെ അവസാന ഘട്ടത്തിലാണ് പിണറായിയെ പുകഴ്‌ത്തി വിഎൻ വാസവൻ ദൈവത്തിന്റെ വരദാനം എന്ന പരാമർശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനു നൽകിയ വരദാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും വി.എൻ. വാസവൻ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതികരണത്തോടാണ് കരുതലോടെ സിപിഎം സെക്രട്ടറി പ്രതികരിച്ചത്. ഇതിനൊപ്പം ഈ പരാമർശത്തിന് വ്യക്തിപൂജയുടെ ധ്വനിയുണ്ടെന്ന് പറഞ്ഞു വയ്ക്കുകയും ചെയ്തു.
വ്യക്തി പൂജ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടല്ല. ഈ കാര്യത്തെ കുറിച്ചു വി.എൻ. വാസവൻ പറഞ്ഞതിനു ശേഷം താൻ പ്രതികരിക്കുമെന്നും അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പണ്ട് നെഹ്രു പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം അമ്പലം പണിയുമെന്ന് പറഞ്ഞു. എന്നാൽ ഭൗതികവാദിയായ അദ്ദേഹം എങ്ങനെ അമ്പലം പണിയുമെന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാൽ താൻ ഇന്ത്യയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പണിയുമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഓരോ ആളുകൾ എങ്ങനെയാണ് അവർ പറയുന്നതുകൊണ്ടുള്ള അർത്ഥം ഉദ്ദേശിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവർക്ക് മാത്രമേ അതു മനസിലാവുകയുള്ളുവെന്നും എം.വി ഗോവിന്ദൻ ചൂണ്ടികാട്ടിയിരുന്നു.
ഒടുവിൽ ദൈവമുണ്ടെന്ന് മന്ത്രി വാസവനും തിരിച്ചറിഞ്ഞു എന്ന തരത്തിലാണ് ദൈവാവതാര പ്രസംഗത്തിന് ശേഷം ട്രോളുകൾ എത്തിയത്. പിണറായി വിജയൻ ദൈവത്തിന്റെ വരദാനമെന്ന പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ എത്തിയിട്ടും 'ദൈവ ചർച്ച' തുടർന്നു. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. ഏതായാലും ഇതെല്ലാം വലിയ ട്രോളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുവെന്നതാണ് വസ്തുത.
എന്തും ഏതിനേയും തമാശ രൂപേണ അവതരിപ്പിച്ചിരുന്ന വ്യക്തിത്വമാണ് ക്രിസോസ്റ്റം തിരുമേനിയുടേത്. വാക്കുകൾക്ക് പല അർത്ഥം നൽകിയ വ്യക്തി. ഒടുവിൽ പിടിച്ചു നിൽക്കാൻ ക്രിസോസ്റ്റം തിരുമേനിയെ കൂട്ടുപിടിക്കുകായണ് വാസവൻ. ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയെ കാണാൻ പിണറായി ചെന്നിരുന്നു. അന്ന് ഭക്ഷണം എടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ കുടിച്ചിട്ടാണ് വന്നതെന്ന് പിണറായി മറുപടി പറഞ്ഞു. ഉടനെ ആദ്യമായാണ് എന്ന ഒരാൾ കുടിച്ചിട്ട് കാണാൻ വരുന്നതെന്ന് ക്രിസോസ്റ്റം മറുപടി നൽകി. ഇത് പിണറായിയെ പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നു. അങ്ങനെ വാക്കുകളിൽ പലതും മറച്ചു വച്ച് ഒളിയമ്പുകൾ എറിഞ്ഞ വൈദിക ശ്രേഷ്ഠനായിരുന്നു ക്രിസോസ്റ്റം. പറയുന്ന വാക്കുകളിൽ പല അർത്ഥങ്ങൾ ഒളിപ്പിച്ച വ്യക്തിത്വം.
പിണറായിയെ ദൈവത്തിന്റെ വരദാനമെന്ന ഏതായാലും പൊതു സമൂഹത്തിന് മുന്നിൽ ക്രിസോസ്റ്റം നേരിട്ട് പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. വാസവന്റെ പ്രസ്താവനയാണ് ക്രിസോസ്റ്റം തിരുമേനിയെ വീണ്ടും ചർച്ചകളിൽ എത്തിക്കുന്നത്. വ്യക്തിപൂജയെ എതിർക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ പിണറായിയെ അനുകൂലിച്ച് വാസവൻ പറഞ്ഞതുൾപ്പെടെ വ്യക്തിപൂജയായി മാറുന്നുവെന്നതായിരുന്നു വിലയിരുത്തൽ. വ്യക്തിപൂജയുടെ പേരിൽ പി ജയരാജനെതിരെ നടപടി എടുത്തതും വാസവൻ കൂടി ഉൾപ്പെടുന്ന സിപിഎം സംസ്ഥാന സമിതിയാണെന്നതാണ് വിചിത്രം.
വാസവൻ മുഖ്യമന്ത്രിയെ 'ദൈവാവതാരമാക്കിയ' പ്രസംഗം ചുവടെ
മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.
മണിപ്പുർ കത്തികരിയുമ്പോൾ, പള്ളികൾക്ക് തീയിടുമ്പോൾ ഹരിയാനയിൽ പള്ളികൾക്ക് തീയിടുമ്പോൾ, ഡൽഹിയിൽ പള്ളികൾക്ക് തീയിടുമ്പോൾ ക്രിസ്മസ് കരോളുമായി പോകുന്നവരെ അക്രമിക്കുമ്പോൾ ക്രിസ്മസ് കരോൾ സംഘങ്ങൾക്ക് ഭയപ്പെടാതെ നടക്കാൻ പറ്റുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് അഭിമാനത്തോടെ പറയും. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യൻ അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാൽ അതിന്റെ പേരാണ് ഈ കൊച്ചു കേരളം. എന്താണ് കേരളത്തിന് അങ്ങനെ സംഭവിക്കാൻ കാരണം? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എടുത്തുവരുന്ന നയസമീപനങ്ങൾ എടുക്കുമ്പോൾ അത് മതനിരപേക്ഷതയുടെ ഉള്ളടക്കമാണ്. മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സർക്കാർ ഉയർത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണ്.
നവകേരള സദസ്സിനെ എതിർക്കുന്തോറും കൂടുതൽ ആവേശത്തോടെ ജനങ്ങൾ എത്തിച്ചേരുകയാണ്. ഇന്നലെ വരെ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന, കേറിക്കിടക്കാനിടമില്ലാതിരുന്ന ഇന്നലെ വരെ ബന്ധുജനങ്ങളുടെ വീട്ടിൽ കഴിഞ്ഞിരുന്ന പുറമ്പോക്കുകളിലും റെയിൽവെ സ്റ്റേഷനിലും കിടന്നിരുന്ന നാലുലക്ഷത്തിൽപരമാളുകൾക്ക് കയറിക്കിടക്കാൻ ഒരു കൂരയുണ്ടായി. ആ കൂരയുണ്ടായത് പിണറായി സർക്കാരിന്റെ ഈ കഴിഞ്ഞ ഏഴു വർഷക്കാലത്തെ പ്രവർത്തനത്തിന്റെ ഫലമാണെങ്കിൽ ആ ഫലം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല. അതാണ് നവകേരളം കെട്ടിപ്പടുക്കുന്ന രംഗത്തെ സർക്കാരിന്റെ വീക്ഷണം. കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി കൊടുക്കുന്നു അതാണ് നവകേരളം. 1600 രൂപ പെൻഷൻ കൊടുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അതുകൊടുക്കേണ്ടതില്ലെന്ന് കേന്ദ്രഗവൺമെന്റ് പിണറായി സർക്കാരിനോട് പറയുന്നു.
ഈ സർക്കാർ ഉള്ള കാലം വരെയും കേരളത്തിലെ പാവങ്ങൾക്ക് പെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ നാട്ടിൽ നിന്നാരും വിദേശത്തേക്ക് പൊകാതെ അവർ തൊഴിൽദായകരാകുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസം മാറി. കേരളത്തിൽ അതിദരിദ്രരായി ആരുമുണ്ടായിരിക്കാൻ പാടില്ലെന്നാതാവണം ആത്യന്തിക ലക്ഷ്യമെന്നാണ് ആദ്യ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. റോഡും പാലവും കലുങ്കും മാത്രമല്ല വികസനം. നാലുലക്ഷത്തിൽപരം വീടുകൾ വെച്ചുകൊടുത്തിട്ട് ഒരിടത്തു പോലും മുഖ്യമന്ത്രിയുടെ പടം വെയ്ക്കണമെന്ന് ഇടതുപക്ഷം പറഞ്ഞില്ല. എന്നാൽ എഴുപത്തയായ്യിരം രൂപ തരുന്നതിന്റെ പേരിൽ പ്രധാനമന്ത്രിയുടെ പടം ലൈഫ് ഭവനങ്ങളിൽ വെയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തിട്ടൂരം.
കോൺഗ്രസിനെന്തായാലും കേരളത്തിൽ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സുധാകരൻ ബിജെപി.ക്ക് വേണ്ടി കവാടങ്ങൾ തുറന്നിടുന്ന രംഗം കഴിഞ്ഞ കാലളവിൽ നമ്മൾ കണ്ടു. അത് അനുസ്യൂതം തുടരുകയാണ്. ഞങ്ങളുടെ വാഹനങ്ങൾ തടയാൻ ചിലർ കറുത്ത കൊടിയുമായി വരികയാണ്. ഏതെങ്കിലും തരത്തിലുള്ള പതാകയോ മറ്റോ അവരുടെ കൈയിലുണ്ടോ. അപ്പോൾ കറുത്ത തുണിയുമായി ഒരാൾ ചാടിയാൽ അയാളൊരു ടെററിസ്റ്റാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ.
കോവിഡ് കാലത്തും പ്രളയകാലത്തും തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങൾ ഇരമ്പിയാർക്കുന്നത്. അമ്മമാർ സീരിയൽ കാണാൻ വന്നിരിക്കുന്നത് പോലെ കോവിഡ് കാലത്ത് ജനങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് കാതോർക്കുമായിരുന്നു. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കർമ്മയോഗി കേരളത്തെ സംരക്ഷിക്കാൻ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഫിലിപ്പോസ് ക്രിസ്റ്റോസം തിരുമേനിയെ കാണാൻ പോയിരുന്നു.
അദ്ദേഹത്തെ പരിശോധിച്ച് തിരിച്ചിറങ്ങുമ്പോ അദ്ദേഹം പറഞ്ഞു ഈ വെള്ളപ്പൊക്കത്തിൽ ഞാൻ പോകുമെന്ന് വിചാരിച്ചതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുള്ളതുകൊണ്ടാണ് ഞാൻ ജീവിച്ചത്. അദ്ദേഹം കേരളത്തിനു ദൈവം നൽകിയ വരദാനമാണെന്നാണ് ഡോക്ടർ പറഞ്ഞത്. കേരളത്തിനു കിട്ടിയ വരദാനമായ പിണറായി വിജയനെ തൊടാൻ സതീശനല്ല സുധാകരനല്ല നിങ്ങൾ ഒന്നടങ്കം വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കും- വാസവൻ പറഞ്ഞു.




