തിരുവനന്തപുരം: വയനാട്ടിൽ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിന് അനുമതിയില്ല. ഇത് അടിയന്തരമായി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നാണ് ഭരിപക്ഷണത്തിന്റെ കണ്ടെത്തൽ. ഇതോടെ പ്രതിപക്ഷം സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശേഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ഉന്നയിച്ചത്. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതിൽ സർക്കാർ പൂർണ്ണ പരാജയെമെന്ന്‌സതീശൻ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സർക്കാർ ആണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

ഗൗരവമുള്ള വിഷയമെങ്കിലും ചർച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം വന്യജീവി സംരക്ഷണം ആണ്. പക്ഷെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകയിൽ നിന്നാണ് ആന വന്നത്. റേഡിയോ കോളർ സിഗ്‌നൽ എടുക്കാനായില്ലെന്നത് തുടക്കത്തിൽ പ്രശ്‌നം ആയിരുന്നു. മൂന്ന് മണിക്കൂർ വൈകിയാണ് സിഗ്‌നൽ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തിൽ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു

ആശയവിനിമയത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ഇന്റർ സ്റ്റേറ്റ് കോർഡിനേഷൻ സമിതി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ സാധ്യമായ എല്ലാം നിയമപരിധിയിൽ നിന്ന് ചെയ്യുന്നുണ്ട്. വനംവകുപ്പ് ജീവനക്കാരും മനുഷ്യരാണ്. വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമം നടക്കുന്നു. അത് വയനാടിനു ദോഷം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം വിഷയത്തിൽ പൊതുജന വികാരം സർക്കാറിനെതിരെ തിരിയുന്നു എന്ന് വ്യക്തമായചതോടെ മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടു. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തിൽ പങ്കെടുക്കും. വയനാട്ടിൽ തുടരുന്ന വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്.

കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടിയിൽ ഉണ്ടായ സമരത്തിന്റെ പേരിൽ കർഷകർക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കമെങ്കിൽ അതിനെതിരായ ശക്തമായ പ്രതികരണം ഉയർന്നു വരുമെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടവും സർക്കാറിന് മുന്നറിയിപ്പു നൽകിയിരുന്നു. കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമാനമായ പ്രക്ഷോഭങ്ങൾ ഇനിയും കാണേണ്ടി വരുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

അതേ സമയം, കാട്ടാന ബേലൂർ മഖ്നയെ പിടിക്കാനുള്ള നടപടികൾ വനംവകുപ്പ് ഇന്നും തുടങ്ങിയിട്ടുണട്്. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നുവെന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദ്ധർ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാൽ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാൻ നീങ്ങും. അതിവേഗത്തിൽ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്.