തിരുവനന്തപുരം: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് യാതൊരു നിർദേശവും നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം റിയാസ് വ്യക്തമാക്കിയത്. പുതിയ മദ്യനയം ചർച്ച ചെയ്യുകയെന്ന അജണ്ടയിൽ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിലാണ് മന്ത്രിയുടെ വിശദീകരണം.

'മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലല്ല ടൂറിസം ഡയറക്ടർ യോഗം ചേർന്നത്. ടൂറിസം വകുപ്പ് മന്ത്രിക്ക് അറിയാത്ത യോഗമാണെന്ന് ഡയറക്ടർ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി ഡയറക്ടർ കുറിപ്പ് ഇറക്കിയതിന് പുറമെ ഞാനും നിലപാട് വ്യക്തമാക്കിയതാണ്.' മന്ത്രി വിശദീകരിച്ചു.

'സർക്കാർ അധികാരത്തിൽ വന്നതിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരിലും പ്രതിപക്ഷത്തെ എല്ലാവരും തൃപ്തരായികൊള്ളണമെന്നില്ല. മന്ത്രിമാർ രാജിവെക്കണമെന്നതുൾപ്പെടെ പല ആഗ്രങ്ങളുമുണ്ടാകാം. അന്നത്തെ യോഗം ടൂറിസം വകുപ്പ് മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം ഡയറക്ടർ ഒരു മാസം 40 ൽ അധികം യോഗം വിളിക്കും. അതൊന്നും മന്ത്രി അറിഞ്ഞിട്ടാവണമെന്നില്ല. പല നെറേറ്റീവ് സൃഷ്ടിക്കാൻ ആഗ്രഹമുണ്ടാകും. ആ ഫ്രെയിമിലേക്ക് എന്നെ പെടുത്തേണ്ടതില്ല' എന്നും മന്ത്രി തറപ്പിച്ച് പറഞ്ഞു.

സ്റ്റേക്ക് ഹോൾഡേഴ്‌സിന്റെ യോഗം ടൂറിസം വകുപ്പ് കൃത്യമായ ഇടവേളകളിൽ വിളിച്ചുചേർക്കാറുണ്ട്. യോഗത്തിന്റെ ഭാഗമായി ശുപാർശകളോ നിർദ്ദേശങ്ങളോ ടൂറിസം വകുപ്പിൽ നിന്ന് സർക്കാരിലേക്ക് നൽകിയിട്ടില്ല. വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രാവൽമാർട്ട് സൊസൈറ്റി, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേൻ, അസോസിയേഷൻ അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് ഓഫ് കേരള തുടങ്ങിയ സംഘടനകൾ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലും വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിലെ ടൂറിസം വ്യവസായ വികസനം സംബന്ധിച്ചും ചർച്ച നടത്താൻ ചീഫ് സെക്രട്ടറി ടൂറിസം വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സംഘടനകളാ പ്രതിനിധികളെ ഉൾപ്പെടുത്തി ഓൺലൈൻ യോഗം ചേർന്നിരുന്നു എന്നും മന്ത്രി വിശദീകരിച്ചു.

എന്നാൽ ടൂറിസം കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിക്കുന്ന യോഗങ്ങളെ മദ്യനയം ചർച്ച ചെയ്യാനെന്നും പറഞ്ഞ് വിളിക്കരുതെന്ന് മന്ത്രി നിർദ്ദേശം കൊടുക്കണമെന്ന റോജി എം ജോൺ പരിഹസിച്ചു. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ ടൂറിസം വകുപ്പ് മന്ത്രി ആവശ്യപ്പെടുമോയെന്നും റോജി ചോദിച്ചു.